

സുപ്രീം കോടതി
file image
ന്യൂഡൽഹി: സ്ത്രീയുടെ പൈജാമയുടെ ചരട് അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗ ശ്രമം തന്നെയെന്നു സുപ്രീം കോടതി. ഇതു ബലാത്സംഗ ശ്രമമല്ല, മറിച്ച് ലജ്ജാഭംഗം വരുത്തുന്ന കുറ്റമായി മാത്രമേ കാണാനാകൂ എന്ന് അലഹാബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ നടപടി. 2025 മാർച്ച് 17നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരും ഉണ്ടായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി പറയുമ്പോൾ ജഡ്ജിമാർ കൂടുതൽ കരുണയും അനുഭാവവും കാണിക്കണമെന്നും കോടതി നിർദേശിച്ചു. ഒരു കേസിലെ യാഥാർഥ്യങ്ങളും, ഇരയുടെ ദുർബലതകളും മനസിലാക്കാതെ ഒരു വിധിയും പൂർണ നീതി നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൂടാതെ, ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജുഡീഷ്യൽ സംവിധാനത്തിൽ കൂടുതൽ മാനുഷികമായ പരിഗണന നൽകുന്ന മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.ഇതിനായി ദേശീയ ജുഡീഷ്യൽ അക്കാഡമി ഡയറക്റ്റർ ജസ്റ്റിസ് അനിരുദ്ധ ബോസിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കാനും കോടതി നിർദേശിച്ചു.