
വാരാണസി: ജ്ഞാൻവാപി പള്ളിയിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പിന് വാരാണസി കോടതി 10 ദിവസം കൂടി അനുവദിച്ചു. 17ന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ, 15 ദിവസം കൂടി വേണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടു. സാങ്കേതിക റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു സാവകാശം തേടിയത്. തുടർന്ന് 28ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ സമയം വേണമെന്നും കഴിഞ്ഞ രണ്ടിന് കേസ് പരിഗണിച്ചപ്പോൾ പുരാവസ്തു വകുപ്പ് വിശദീകരിച്ചിരുന്നു. പുരാതന ക്ഷേത്രത്തിനു മുകളിലാണു പളളി നിർമിച്ചിരിക്കുന്നതെന്നാണ് കേസിൽ ഹിന്ദു വിഭാഗത്തിന്‍റെ വാദം. ഇതു പരിശോധിക്കാൻ വാരാണസി കോടതി നിർദേശിച്ച ശാസ്ത്രീയ പരിശോധനയ്ക്കെതിരേ പള്ളി കമ്മിറ്റി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.