
പുരാൺ കുമാർ ഐപിഎസ്
ചണ്ഡിഗഡ്: ഹരിയാന എഡിജിപിയെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. മുതിർന്ന ഐപിഎസ് ഓഫിസർ പുരാൺ കുമാറിനെയാണ് ചണ്ഡിഗഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ല. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ടീം വീട് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടങ്ങിയെന്നും ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവാർദീപ് കൗർ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
സെപ്റ്റംബർ 29ന് പുരാൺ കുമാറിനെ റോഹ്താക്കിലെ സുനേറിയ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങളോ വ്യക്തിപരമായ പ്രശ്നങ്ങളോ അലട്ടിയിരുന്നതായി കണ്ടെത്തിയിട്ടില്ല.
പുരാൺ കുമാറിന്‍റെ ഭാര്യ അംനീത് പി കുമാർ ഐഎഎസ് ഓഫിസറാണ്. നിലവിൽ ഔദ്യോഗിക യാത്രയുടെ ഭാഗമായി ജപ്പാനിലാണ് അമൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.