ചണ്ഡിഗഡ്: കർഷക പ്രക്ഷോഭം തീവ്രമാകുന്നതിനിടെ കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്ന പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം വ്യക്തമാക്കിയത്. 2025 സാമ്പത്തിക വർഷം വരെയുള്ള കാലഘട്ടത്തിലേക്ക് 1.89 ലക്ഷം കോടിയുടെ ബജറ്റാണ് ഖാട്ടർ അവതരിപ്പിച്ചത്. നികുതികൾ ഉയർത്തില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ സർക്കാർ കർഷകരുടെ ക്ഷേമത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിരുന്നതായി ഖട്ടർ അവകാശപ്പെട്ടു.
14 കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയിരുന്നു. 2023 സെപ്റ്റംബർ 30 വരെയുള്ള വായ്പകളിലെ പലിശയും പിഴത്തുകയുമാണ് ഒഴിവാക്കിയിരിക്കുന്നത്.
ഞാനൊരു കർഷകന്‍റെ മകനാണ്. കർഷകരുടെ വേദന എന്താണെന്ന് എനിക്ക് നന്നായറിയാമെന്നു ഖട്ടർ നിയമസഭയിൽ പറഞ്ഞിരുന്നു. സമരം ചെയ്യുന്ന കർഷകർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഈ തീരുമാനം പൊലീസ് പിൻവലിച്ചു.