
ന്യൂഡൽഹി: വ്യാജസർട്ടിഫിക്കറ്റുകൾ വഴി ഐഎഎസ് നേടിയ പൂജ ഖേദ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 35000 രൂപയാണ് ജാമ്യത്തുകയായി കെട്ടി വയ്ക്കേണ്ടത്. അന്വേഷണത്തിൽ ഒരു തരത്തിലും ഇടപെടാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. 2024ൽ ഡൽഹി ഹൈക്കോടതി പൂജയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകൻ പൂജയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് ശക്തമായി വാദിച്ചു. പൂജ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ ബെഞ്ച് ഈ വാദങ്ങളെ തള്ളി. സഹകരിക്കുന്നില്ല എന്നു പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. അവളെന്തു കുറ്റമാണ് ചെയ്തത്. അവർ കൊലപാതകമൊന്നും ചെയ്തിട്ടില്ലല്ലോ, ഭീകരവാദിയുമല്ല. എൻഡിപിഎസ് ( ലഹരി വിരുദ്ധ നിയമം) കേസുമല്ല. അവർ അന്വേഷണവുമായി സഹകരിക്കും. അവർക്കെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയൊരു ജോലി പോലും എവിടെയും ലഭിക്കാൻ ഇടയില്ലയെന്നും കോടതി പരാമർശിച്ചു.
മഹാരാഷ്‌ട്ര കേഡറിലെ ഐഎഎസ് ട്രെയ്നിയായിരുന്നു പൂജ. അർഹതയില്ലാതെ ഒബിസി സംവരണവും അംഗവൈകല്യ സംവരണവും നേടിയാണ് പൂജ സർവീസിൽ കയറിയതെന്നു വ്യക്തമായ സാഹചര്യത്തിൽ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.മഹാരാഷ്‌ട്രയിൽ പ്രൊബേഷനറി ഐഎഎസ് ഓഫീസറായി ജോലി ചെയ്യുമ്പോൾ തന്നെ അനർഹമായ ആനുകൂല്യങ്ങൾക്കു ശ്രമിച്ച് പൂജ വിവാദം വിളിച്ചുവരുത്തിയിരുന്നു. നിയമവിരുദ്ധമായി സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് വച്ചതായും, രാഷ്‌ട്രീയ നേതാവായ അച്ഛന്‍റെ സ്വാധീനം ഉപയോഗിച്ച് ഓഫിസിൽ അധിക സൗകര്യങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു.