
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് 6 പേർ മരിച്ചു
ഉത്തരകാശി: ഉത്തരാഖണ്ഡിൽ ഗംഗോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രാ മധ്യേ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ 6 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ക്യാപ്റ്റൻ റോബിൻ സിങ് (60), തീർഥാടകരായിരുന്ന കല ചന്ദ്രകാന്ത് സോണി(61), വിജയ റെഡ്ഡി(57), രുചി അഗൽവാൾ (56), രാധ അഗർവാൾ (79), വേദാവതി കുമാരി(48) എന്നിവരാണ് മരിച്ചത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ 7 പേരാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ 8.45 ഓടെ ഋഷികേശ്- ഗംഗോത്രി ദേശീയ പാതയ്ക്കരികിൽ വച്ച് തകർന്ന ഹെലികോപ്റ്റർ 250 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് പതിച്ചു. ഡെറാഡൂണിലെ സഹസ്ത്രധാര ഹെലിപ്പാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ഡെറാഡൂണിലെ ഖർസാലി ഹെലിപ്പാഡിൽ ലാൻഡ് ചെയ്യാനായിരുന്നു ഉദ്ദേശം.
അപകടത്തിൽ പരുക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.