ഹിജാബ് നിരോധനം: പ്രസ്താവന മയപ്പെടുത്തി സിദ്ധരാമയ്യ

ബ്രിട്ടിഷുകാരുടെ കാലത്തെ വിഭജന തന്ത്രമാണു കോൺഗ്രസ് തുടരുന്നതെന്നു ബിജെപി
hijab ban not revoked yet siddaramaiah
hijab ban not revoked yet siddaramaiah

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്ന പ്രസ്താവന മയപ്പെടുത്തി കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പരിഗണിക്കുമെന്നാണു താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി. ഹിജാബ് നിരോധനം നീക്കുമെന്ന പ്രസ്താവനയ്ക്കെതിരേ ബിജെപി ശക്തമായി രംഗത്തെത്തിയതോടെയാണു വിശദീകരണം. സർക്കാർ തലത്തിൽ ചർച്ച നടക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

എന്നാൽ, ബ്രിട്ടിഷുകാരുടെ കാലത്തെ വിഭജന തന്ത്രമാണു കോൺഗ്രസ് തുടരുന്നതെന്നു ബിജെപി ആരോപിച്ചു. ഹിജാബ് അനുവദിച്ചാൽ കാവിയും മഞ്ഞയുമടക്കം വിവിധ നിറങ്ങളിലെ ഷാളുകളും അനുവദിക്കേണ്ടി വരുമെന്നു ബിജെപി മുൻ ദേശീയ സെക്രട്ടറി സി.ടി. രവി പറഞ്ഞു. മൈസൂരുവിൽ വെള്ളിയാഴ്ച ഒരു ചടങ്ങിനിടെയാണു ഹിജാബ് നിരോധനം നീക്കുമെന്നു സിദ്ധരാമയ്യ പറഞ്ഞത്. വസ്ത്രം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഹിജാബ് നിരോധനം നീക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷം കലുഷമാക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നു ബിജെപി കർണാടക ഘടകം അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണു മുഖ്യമന്ത്രി. നിരുത്തരവാദപരമായ പ്രസ്താവനയിൽ നിന്ന് അദ്ദേഹം പിന്തിരിയണമെന്നും വിജയേന്ദ്ര. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്നു മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 2022ൽ അന്നത്തെ ബിജെപി സർക്കാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത്. ഹൈക്കോടതി നിരോധനം ശരിവച്ചിരുന്നു. ഇതിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടർന്നു മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com