
"ഇങ്ങനെ പോയാൽ ഹിമാചൽ പ്രദേശ് ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും"; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
file image
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്യങ്ങൾ ഇങ്ങനെ മാറ്റമില്ലാതെ പോകുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് വൈകാതെ ഹിമാചൽ പ്രദേശ് മാഞ്ഞു പോകുമെന്നും കോടതി പറഞ്ഞു. മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്കാണ് ഹിമാചൽ ഇപ്പോൾ എത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് പ്രകടമാണെന്നു മാത്രമല്ല ഭയാനകമായ ആഘാതങ്ങളും നൽകിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വരുമാനമുണ്ടാക്കുന്നതോടെ എല്ലാമായി എന്നു കരുതെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് പറയാൻ ആഗ്രഹിക്കുകയാണ്, കാലാവസ്ഥയെയും പരിസ്ഥിതിയെയും കുരുതി കൊടുത്തു കൊണ്ടല്ല വരുമാനം ഉണ്ടാക്കേണ്ടതെന്നും ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ ചില പ്രദേശങ്ങൾ ഹരിത മേഖലകളായി പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ജൂണിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹിമാചൽ പ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചില മേഖലകളിൽ നിർമാണപ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹിമാചലിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിമാചലിനെ ദുരന്തങ്ങൾക്ക് പ്രകൃതിയെ മാത്രം കുറ്റം ചാർത്താൻ കഴിയുകയില്ല. നിരന്തരമായ മണ്ണിടിച്ചിൽ, മലയിടിച്ചിൽ, റോഡും കെട്ടിടങ്ങളും തകരുന്നത് ഇങ്ങനെയുള്ളതിനെല്ലാം കാരണക്കാർ മനുഷ്യർ തന്നെയാണ്. ബഹുനിലക്കെട്ടിടങ്ങളുടെ നിർമാണവും, ജല വൈദ്യുത പദ്ധതികളും, നാലുവരിപ്പാതകളും, വനനശീകരണവുമാണ് സംസ്ഥാനത്തെ നശിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.