വാരാണസി: ഗ്യാൻവാപി പള്ളിയിലെ അടച്ചിട്ടിരിക്കുന്ന മറ്റു നിലവറകളിലും ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ)യുടെ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചു. പളളിയുടെ തെക്കേ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിനു പിന്നാലെയാണു പുതിയ നീക്കം. ഹർജി നാളെ പരിഗണിക്കുമെന്നു വാരാണസി കോടതി.
പള്ളിയിലെ ശൃംഗാര ഗൗരി പ്രതിഷ്ഠയിൽ എല്ലാ ദിവസവും പൂജ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിശ്വവേദിക് സനാതൻ സംഘിന്റെ സ്ഥാപകാംഗം രാഖി സിങ്ങാണ് മുഴുവൻ നിലവറകളിലും പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിഭാഷകൻ അനുപം ദ്വിവേദി വഴി സമർപ്പിച്ച ഹർജിയിൽ രഹസ്യ നിലവറകളുടെ രൂപരേഖയും സമർപ്പിച്ചു. ഇതു പരിശോധിച്ചാൽ മാത്രമേ പള്ളിയെക്കുറിച്ചുളള എല്ലാ സത്യങ്ങളും പുറത്തുവരൂ എന്നു ഹർജിയിൽ പറയുന്നു.
1993 വരെ പൂജ നടന്നിരുന്ന തെക്കേ നിലവറ (വ്യാസിന്റെ നിലവറ)യിലാണ് നിലവിൽ പൂജ പുനരാരംഭിക്കാൻ അനുമതി നൽകിയത്. ഇവിടെ കഴിഞ്ഞ ദിവസം ചടങ്ങുകൾ ആരംഭിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കാലത്ത് ഇവിടത്തെ ക്ഷേത്രം തകർത്തു നിർമിച്ചതാണു പള്ളിയെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. അടുത്തിടെ എഎസ്ഐ നടത്തിയ പരിശോധനയിലും ഇതേക്കുറിച്ച് സൂചനയുണ്ട്.