ഹോർമുസ് തുറക്കും; ആശ്വസിച്ച് ഇന്ത്യ, എണ്ണ വിതരണം സുഗമമാകും

ഇറാൻ സൂക്ഷിച്ചിരിക്കുന്ന കടൽ ബോംബുകൾ നീക്കം ചെയ്തതിനു ശേഷമായിരിക്കും ഹോർമുസ് തുറന്നു കൊടുക്കുക
Hormuz reopening to ease oil supply risks for India

ഹോർമുസ് കടലിടുക്ക്.

Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറക്കാൻ തീരുമാനിച്ചതോടെ ആശ്വസിച്ച് ഇന്ത്യ. രാജ്യത്തേക്കുള്ള എണ്ണ വിതരണം ഇനി സുഗമമാകുമെന്നാണ് പ്രതീക്ഷ. വെടി നിർത്തൽ സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കുന്നതോടെ വെള്ളിയാഴ്ച മുതൽ ഹോർമുസിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നു പോകാൻ സാധിക്കും.

കടലിടുക്കിൽ ഇറാൻ സൂക്ഷിച്ചിരിക്കുന്ന കടൽ ബോംബുകൾ നീക്കം ചെയ്തതിനു ശേഷമായിരിക്കും ഹോർമുസ് തുറന്നു കൊടുക്കുക. യുഎസ് സൈന്യവും മേഖലയിൽ നിന്ന് പിന്മാറും. ഹോർമുസ് തുറന്നാൽ ആദ്യം കടന്നു പോകുക ഇന്ത്യയുടെ ദിഷ എന്ന എൽ‌എൻജി ടാങ്കർ ആയിരിക്കുമെന്നാണ് കരുതുന്നത്. മൂന്നു മാസമായി പേർഷ്യൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ് ടാങ്കർ.

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനു മുൻപ് ഇന്ത്യ 88 ശതമാനം വരുന്ന ക്രൂഡ് ഓയിൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു. അതിൽ പാതിയും ഗൾഫിലെ ഉത്പാദകരിൽ നിന്നും ഹോർമുസ് കടന്നെത്തുകയായിരുന്നു പതിവ്. യുദ്ധം തുടങ്ങിയതോടെ ഖത്തറിൽ നിന്നുളഅള പ്രകൃതി വാതക വിതരണം ഉൾപ്പെടെ താറുമാറായി.

അതോടെ രാജ്യത്തെ ഹോട്ടൽ റസ്റ്ററന്‍റ് മേഖല പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം പമ്പുകളിൽ നിന്ന് വാണിജ്യാവശ്യത്തിനായി ഉയർന്ന തോതിൽ പെട്രോൾ വാങ്ങുന്നതിനെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. രാജ്യത്തെ ഇന്ധന വിതരണം സന്തുലിതാവസ്ഥയിൽ കൊണ്ടു പോകുന്നതിന്‍റെ ഭാഗമായായിരുന്നു വിലക്ക്. ഹോർമുസ് വീണ്ടും തുറക്കുന്നതോടെ ഇത്തരത്തിലുള്ള അനിശ്ചിതാവസ്ഥകളിൽ നിന്നെല്ലാം രാജ്യം കര കയറും. മാത്രമല്ല കുതിച്ചു കയറിയ ഇന്ധന വിലയിലും മാറ്റമുണ്ടായേക്കാം.

logo
Metro Vaartha
www.metrovaartha.com