'മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം'; ഏതു പുത്തൻ ആശയത്തെയും സ്വീകരിക്കാൻ തയാറെന്ന് മോദി

രാഷ്‌ട്രീയ ജീവിതത്തിൽ എക്കാലവും തന്നെ വിടാതെ പിന്തുടരുന്ന ഗോദ്ര കലാപത്തെക്കുറിച്ചും മോദി പ്രതികരിച്ചു.
Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിFile
Updated on

ന്യൂഡൽഹി: തെറ്റായ ഉദ്ദേശ്യത്തോടെ താൻ ഒന്നും ചെയ്തിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ മനുഷ്യനാണ്. തെറ്റുകൾ സംഭവിക്കാം. എന്നാൽ, തെറ്റായ ഉദ്ദേശ്യത്തോടെ ഞാൻ പ്രവർത്തിച്ചിട്ടില്ല. പഴഞ്ചൻ ചിന്താഗതികളെ തള്ളിക്കളയാനും രാജ്യത്തിന് പ്രഥമ സ്ഥാനം നൽകുന്ന ഏതു പുതിയ ആശയത്തെയും സ്വീകരിക്കാനും താൻ തയാറാണെന്നും മോദി പറഞ്ഞു. സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനൊപ്പം പോഡ്‌കാസ്‌റ്റില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ ആദ്യ പോഡ്കാസ്റ്റാണിത്.

രാഷ്‌ട്രീയ ജീവിതത്തിൽ എക്കാലവും തന്നെ വിടാതെ പിന്തുടരുന്ന ഗോദ്ര കലാപത്തെക്കുറിച്ചും മോദി പ്രതികരിച്ചു. 2002 ഫെബ്രുവരി 24നാണ് ഞാൻ ആദ്യമായി എംഎൽഎയായത്. 27ന് ഞാൻ ആദ്യമായി അസംബ്ലിയിലെത്തി. അപ്പോഴാണ് ഗോദ്രയിൽ ട്രെയ്‌നിന് തീപിടിച്ചെന്നു കേൾക്കുന്നത്. നിരവധി പേർ മരിച്ചെന്നും അറിവായി. ഉടൻ അവിടേക്കു പോകാൻ തീരുമാനിച്ചു. എന്നാൽ, ഹെലികോപ്റ്റർ ഉണ്ടായിരുന്നില്ല. ഒഎൻജിസിയുടെ ഒറ്റ എൻജിൻ ഹെലികോപ്റ്റർ മാത്രമാണുണ്ടായിരുന്നത്. അതിൽ വിഐപികളെ കൊണ്ടുപോകില്ലെന്ന് അവർ പറഞ്ഞു.

ഞാൻ വിഐപിയല്ല, സാധാരണക്കാരനാണെന്ന് ഞാൻ മറുപടി നൽകി. ഗോദ്രയിലെ കാഴ്ചകൾ മനസുലയ്ക്കുന്നതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായ എനിക്ക് വികാരങ്ങൾ പ്രകടിപ്പിക്കാനാവില്ലല്ലോ. സ്വയം നിയന്ത്രിച്ചു. 2002ലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസം ഞാൻ ടിവി നോക്കിയിരുന്നില്ല. 12 വരെ എന്നെ ഒന്നും അറിയിക്കേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. 11 മണിക്കു ശേഷമെപ്പോഴോ ഡോൽ മുഴങ്ങുന്ന ശബ്ദം കേട്ടു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മുന്നേറുന്നതായി പിന്നീട് അറിഞ്ഞു.

കാര്യങ്ങൾ സമർഥമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതിലാണ് എന്‍റെ വിജയം. അതിലാരെയും പേരെടുത്തു പറയുന്നില്ല. പറഞ്ഞാൽ, അതു മറ്റുള്ളവരോടുള്ള അനീതിയാകും.

ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ ഞാൻ മൂന്നു ശപഥങ്ങളെടുത്തു. കഠിനാധ്വാനത്തിനുള്ള ഒരു അവസരവും പാഴാക്കില്ല, എനിക്കുവേണ്ടി ഒന്നും ചെയ്യില്ല, തെറ്റായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കില്ല. തെറ്റുകൾ ഒഴിവാക്കാനാവില്ല. അതു മനുഷ്യസഹജമാണ്. എന്നാൽ, നമ്മുടെ ഉദ്ദേശ്യലക്ഷ്യം തെറ്റായിരിക്കരുത്. രാഷ്‌ട്രീയം എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു മാത്രമല്ല. അത്തരമൊരു രാഷ്‌ട്രീയ ജീവിതം എല്ലാവർക്കും എളുപ്പത്തിൽ സാധ്യവുമല്ല. ചിലർക്കു ഭാഗ്യമുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും എല്ലാ നേട്ടങ്ങളും അവർക്കു കൈവരും- കുടുംബ രാഷ്‌ട്രീയത്തെ പരോക്ഷമായി പരാമർശിച്ചു മോദി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com