

ഇന്ത്യ - ചൈന സമാധാന ചർച്ച തുടരും.
Representative image
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിക്ക് 'നിയന്ത്രണ രേഖയില്‍' സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യയും ചൈനയും ആവര്‍ത്തിച്ചു വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന അതിര്‍ത്തി വിഷയങ്ങള്‍ക്കായുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമുള്ള വര്‍ക്കിങ് മെക്കാനിസത്തിന്‍റെ (ഡബ്ല്യുഎംസിസി) 36ാമത് യോഗത്തിലാണ് ഈ അഭിപ്രായം പങ്കുവച്ചത്.
നിയന്ത്രണ രേഖയിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക കമാന്‍ഡര്‍ തലത്തിലുള്ള യോഗങ്ങള്‍, ഡബ്ല്യുഎംസിസി, മറ്റ് അംഗീകൃത സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിലവിലെ നയതന്ത്ര-സൈനിക മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
വ്യാഴാഴ്ച നടന്ന യോഗത്തില്‍ അതിര്‍ത്തിയിലെ മൊത്തത്തിലുള്ള സാഹചര്യം അവലോകനം ചെയ്യുകയും, അതിര്‍ത്തി നിര്‍ണയം, അതിര്‍ത്തി പരിപാലനം, സഹകരണം എന്നിവയുള്‍പ്പെടെ വിപുലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അതിര്‍ത്തി കടന്നൊഴുകുന്ന നദികളെക്കുറിച്ചുള്ള വിദഗ്ധതല സംവിധാനത്തിന്‍റെ അടുത്ത യോഗം എത്രയും വേഗം വിളിച്ചുചേര്‍ക്കേണ്ടതിന്‍റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിച്ചു. നദികളുടെ ഉത്ഭവഭാഗങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ പങ്കുവെക്കേണ്ടതിന്‍റെ പ്രാധാന്യവും ഇന്ത്യ ഊന്നിപ്പറഞ്ഞു.
ചര്‍ച്ചകളില്‍ ഇന്ത്യന്‍ സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി സുജിത് ഘോഷ് നയിച്ചു. ചൈനീസ് സംഘത്തെ നയിച്ചത് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ അതിര്‍ത്തി-സമുദ്രകാര്യ വിഭാഗം ഡയറക്റ്റര്‍ ജനറല്‍ ഹൗ യാന്‍ഖി ആയിരുന്നു.