ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 64.2 കോടി പേർ വോട്ടു ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ. ഇത് ലോക റെക്കോഡാണ്. വോട്ടെണ്ണലിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3.2 കോടി വനിതാ വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ റീപോളുകളുടെ എണ്ണം വളരെ കുറവായിരുന്നു. 2019ൽ 540 റീപോളുകൾ നടത്തേണ്ടി വന്നുവെങ്കിൽ ഇത്തവണ വെറും 39 റീ പോളുകൾ മാത്രമാണ് നടത്തിയത്.
ജമ്മു കശ്മീരിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സംതൃപ്തി നിറഞ്ഞ ദൗത്യമാണ് പൂർത്തിയായത്. എങ്കിലും ചില ആരോപണങ്ങൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.