

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ദ്വിദിന റഷ്യൻ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് ജയശങ്കർ മോസ്കോ സന്ദർശിക്കുന്നത്. റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍റുറോവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം.
ഇന്ത്യ-റഷ്യ അന്തർസർക്കാർ കമ്മിഷന്‍റെ 27-ാമത് സമ്മേളനത്തിന് ജയശങ്കറും മാന്‍റുറോവും സംയുക്തമായി നേതൃത്വം നൽകും. വ്യാപാരം, സാമ്പത്തിക സഹകരണം, വ്യവസായം, ഊർജം, രാസവസ്തുക്കളും വളങ്ങളും, വിവരസാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, ഖനനം തുടങ്ങിയ മേഖലകളിലെ സഹകരണം യോഗത്തിൽ പ്രധാനമായും ചർച്ചയാകും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകളും ഇരുരാജ്യങ്ങളും പരിശോധിക്കും.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തും. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുവരും അഭിപ്രായങ്ങൾ കൈമാറും. ഇന്ത്യ-റഷ്യ ബന്ധത്തിന് പുറമെ നിലവിലെ അന്താരാഷ്ട്ര സാഹചര്യവും ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ഉന്നതതല ഇന്ത്യ-റഷ്യ കൂടിക്കാഴ്ചകൾക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കും സന്ദർശനം സഹായകമാകും.