വ്യോമയാന സ്വയംപര്യാപ്തത; കുതിപ്പിന് കരുത്തേകി ഹംസ-3

കേന്ദ്ര ശാസ്ത്ര സാങ്കേതിക- ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ് എഴുതുന്നു
indian aerospace sector

വ്യോമയാന സ്വയംപര്യാപ്തത; കുതിപ്പിന് കരുത്തേകി ഹംസ-3

Updated on

ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. ഈ ദശകത്തിന്‍റെ അവസാനത്തോടെ, ആഗോള വ്യോമയാന മേഖലയിലെ ശക്തികേന്ദ്രം എന്ന സ്ഥാനം ഉറപ്പിച്ച്, 300 ദശലക്ഷം ആഭ്യന്തര യാത്രക്കാർക്കു രാജ്യം സേവനം നൽകുമെന്നാണു പ്രതീക്ഷ. യാത്രക്കാരുടെ എണ്ണത്തിലെ ഈ അതിവേഗ വളർച്ച വികസിക്കുന്ന വ്യോമയാന വ്യവസായത്തെ മാത്രമല്ല; ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളെയും സൂചിപ്പിക്കുന്നു.

അതിവേഗം വികസിക്കുന്ന വ്യോമയാന ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യം തയാറെടുക്കുമ്പോൾ, അടിയന്തര ആവശ്യകത പൈലറ്റുമാരുടേതാണ്. വളർച്ചാപാത നിലനിർത്തുന്നതിൽ നിർണായക ഘടകമാണിത്. മന്ത്രാലയത്തിന്‍റെ സമീപകാല റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 2 ദശകങ്ങളിൽ ഇന്ത്യയിലെ പൈലറ്റുമാരുടെ ആവശ്യകത കുറഞ്ഞത് 5 മടങ്ങ് വർധിക്കുമെന്നാണു പ്രതീക്ഷ. നിലവിലുള്ള എണ്ണത്തിൽ നിന്ന് ഗണ്യമായ വർധനയാണിത്. വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു അവതരിപ്പിച്ച പുരോഗമനപരമായ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ വ്യോമയാന മേഖല യാത്രക്കാരുടെ ഗതാഗതത്തിലും വിമാനങ്ങളുടെ വികാസത്തിലും ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കുന്നതാണ് ആവശ്യകതയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം.

ഇന്ത്യ 38 ഫ്ലൈറ്റ് ട്രെയിനിങ് ഓർഗനൈസേഷനുകൾക്ക് (എഫ്ടിഒ) ആതിഥേയത്വം വഹിക്കുന്നു. വൈദഗ്ധ്യമുള്ള പൈലറ്റുമാരുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ, പരിശീലന വിമാനങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ വർധനയോടെ, രാജ്യത്ത് വലുതും ലോകോത്തരവുമായ ആകാശപ്പറക്കൽ പരിശീലന ആവാസവ്യവസ്ഥ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവിൽ, ഇന്ത്യയിലെ ചെറിയ യാത്രാവിമാന വിപണി പ്രധാനമായും വിദേശ കമ്പനികളാണ് നിയന്ത്രിക്കുന്നത്. ആഭ്യന്തര കമ്പനികൾക്ക് കാര്യമായ സ്വാധീനമില്ല.

പൂർണമായും സ്വയംപര്യാപ്തമാകാൻ, നമ്മുടെ രാജ്യത്തിന് തദ്ദേശീയ യാത്രാവിമാനങ്ങളുടെ വികസനം ആവശ്യമാണ്. ഇത് രാജ്യത്തിന്‍റെ വൈദഗ്ധ്യവും കഴിവുകളും പ്രദർശിപ്പിക്കും. ഇന്ത്യയെ എയ്‌റോസ്‌പേസ് ഘടക നിർമാണത്തിന് മുൻഗണനയുള്ള ലക്ഷ്യസ്ഥാനമായി മാറ്റുകയും ചെയ്യും. രൂപകൽപ്പന മുതൽ അന്തിമ ഉത്പാദനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും മികവ് പുലർത്തുന്നതിലൂടെ, അത്തരം ശ്രമങ്ങൾ രാജ്യത്തിന്‍റെ വ്യോമയാന വ്യവസായത്തെ ഗണ്യമായി ശക്തിപ്പെടുത്തും.

ശാസ്ത്രീയ- വ്യാവസായിക ഗവേഷണ സമിതി- നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (സിഎസ്ഐആർ- എൻഎഎൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ""ഹംസ-3 (ന്യൂ ജനറേഷൻ)'' എന്ന വാണിജ്യ നാമമുള്ള മെച്ചപ്പെട്ട ഹംസ-3 വിമാനം, വ്യോമയാത്രാ സമൂഹത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി പുരോഗതികൾ ഉൾക്കൊള്ളുന്നു.

അത്യാധുനിക ഗ്ലാസ് കോക്ക്പിറ്റ്, ഇന്ധനക്ഷമതയുള്ള റോട്ടാക്സ് 912 iSc3 സ്പോർട്ട് എൻജിൻ, 620 നോട്ടിക്കൽ മൈൽ റേഞ്ച്, 7 മണിക്കൂർ സ്ഥിരത തുടങ്ങിയ മെച്ചപ്പെടുത്തിയ പ്രകടന അളവുകൾ ഉൾക്കൊള്ളുന്ന ഈ വിമാനം ആധുനിക പരിശീലന വിമാന മാനദണ്ഡങ്ങളെ പുനർനിർവചിക്കുന്നു. പ്രധാന അംഗീകാരങ്ങൾ നേടിയ ഹംസ-3 (എൻജി) ഇപ്പോൾ പകലും രാത്രിയും പ്രവർത്തിക്കുന്നതിനുള്ള അംഗീകാരവും നേടി. ഐഎഫ്ആർ പ്രവർത്തനങ്ങൾക്കായുള്ള അതിന്‍റെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികളും സ്വീകരിച്ചു.

ഇന്ത്യയുടെ വ്യോമയാന അഭിലാഷങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സിഎസ്ഐആർ- എൻഎഎല്ലിന്‍റെ ഹംസ-3 (എൻജി) സുപ്രധാന നാഴികക്കല്ലാണ്. ഈ ദശകത്തിന്‍റെ അവസാനത്തോടെ ഇന്ത്യയെ ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുകയും 2047ഓടെ വികസിത ഇന്ത്യ എന്ന വിശാലമായ ലക്ഷ്യം കൈവരിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടുമായി ഇത് പൊരുത്തപ്പെടുന്നു.

വ്യവസായ പങ്കാളിയുമായുള്ള സിഎസ്ഐആർ- എൻഎഎല്ലിന്‍റെ സമീപകാല സഹകരണം, ഹംസ-3 (എൻജി) വിമാനങ്ങളുടെ ഉത്പാദനം വർധിപ്പിച്ച്, ആഭ്യന്തര- അന്തർദേശീയ ആവശ്യകത നിറവേറ്റുന്നതു ലക്ഷ്യമിടുന്നു. ബെംഗളൂരുവിൽ സ്ഥാപിക്കുന്ന ഈ ഉത്പാദനകേന്ദ്രം പ്രതിവർഷം 36 വിമാനങ്ങൾ നിർമിക്കും. വർധ‌ിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് 72 യൂണിറ്റുകളായി ഉയർത്തും. ഇന്ത്യയിലെ ആദ്യത്തെ പൂർണ- സംയോജിത എയർഫ്രെയിം വിമാനമെന്ന നിലയിൽ, ഹംസ-3 (എൻജി) പരിവർത്തന താരകമാണ്. ഇത് അടുത്ത തലമുറയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഫ്ലൈയിങ് ക്ലബ്ബുകളെ പ്രാപ്തമാക്കുകയും ഹോബി ഫ്ലൈയിങ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പരിശീലനത്തിനപ്പുറം, നിരീക്ഷണം, ആകാശ ഫോട്ടൊഗ്രാഫി, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ഹംസ-3 (എൻജി) വലിയ സാധ്യതകൾ ഉൾക്കൊള്ളുന്നു. ഇതിന്‍റെ വിന്യാസം ചെറുകിട വിമാന നിർമാണ ആവാസവ്യ വസ്ഥയെ ഉത്തേജിപ്പിക്കുകയും, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, വ്യോമയാന വിതരണ ശൃംഖലയിൽ സംഭാവനയേകാൻ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും.

രാജ്യത്തിന്‍റെ സ്വയംപര്യാപ്ത പ്രസ്ഥാനത്തിൽ വ്യോമയാന മേഖല നിർണായക പങ്ക് വഹിക്കുന്ന, ""ആത്മനിർഭർ ഭാരത്'' എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെയാണ് ഹംസ-3 (എൻജി) അടയാളപ്പെടുത്തുന്നത്. ചെലവ് കുറഞ്ഞതും വൈവിധ്യമാർന്നതുമായ പരിശീലന വിമാനമായി ഇതു നിലകൊള്ളുമ്പോൾ, ആഗോളതലത്തിൽ എയ്‌റോസ്‌പേസ് നിർമാണത്തിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെയും ഇത് സൂചിപ്പിക്കുന്നു. സിഎസ്ഐആർ- എൻഎഎൽ-ഉം വ്യവസായ പങ്കാളിയും തമ്മിലുള്ള സഹകരണം വർത്തമാനകാല ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, വ്യോമയാനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യ പ്രമുഖ സ്ഥാനം കൈക്കൊള്ളുന്ന ഭാവി രൂപപ്പെടുത്തുകയുമാണ്.

ഇന്ത്യയുടെ വ്യോമയാന വ്യവസായം സമാനതകളില്ലാത്ത വളർച്ചയുടെ വക്കിലാണ്. കരുത്തുറ്റ സംരംഭങ്ങൾ, ഹംസ-3 (എൻജി) പോലുള്ള നൂതന സാങ്കേതികവിദ്യകൾ, പങ്കാളികളുടെ കൂട്ടായ പരിശ്രമം എന്നിവയിലൂടെ, രാജ്യം ആഗോള വ്യോമയാന കേന്ദ്രമായി സ്വയം മുന്നേറാൻ സജ്ജമാകുകയാണ്. കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ബഹിരാകാശ ആവാസ വ്യവസ്ഥയ്ക്കുള്ള അഭിലാഷങ്ങളും ഇതു നിറവേറ്റുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com