ചിപ്പും ആന്‍റിനയുമുള്ള പുതിയ ഇന്ത്യൻ ഇ-പാസ്പോർട്ട്; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുതിയ ഇ-പാസ്പോർട്ടുകൾ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇന്ത്യ. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇ- പാസ്പോർട്ട് നിർമിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഉത്തരവു പ്രകാരം ഇ-പാസ്പോർട്ട് പദ്ധതി പരീക്ഷണാർത്ഥം 2024 ഏപ്രിൽ 1 മുതൽ ആരംഭിച്ചിരുന്നു. നാഗ്പുർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പുർ, അമൃത്‌സർ, ജയ്പുർ, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലെല്ലാം നിലവിൽ ഇ പാസ്പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്. 2025 പാതിയാകുന്നതോടെ പദ്ധതി ഇന്ത്യയാകെ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 മാർച്ച് മുതലാണ് തമിഴ്നാട്ടിൽ ഇ പാസ്പോർട്ട് നൽകിത്തുടങ്ങിയത്.
ഒരു ആന്‍റിനയും റേഡിയോ ഫ്രീക്വൻസി ഐഡെന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) ചിപ്പും ഉൾക്കൊള്ളുന്നതാണ് ഇ-പാസ്പോർട്ട്. ചിപ്പിൽ നിങ്ങളുടെ ബയോമെട്രിക്, വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരിക്കും. പാസ്പോർട്ടിന്‍റെ ബാക്ക് കവറിനുള്ളിലാണ് ചിപ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പാസ്പോർട്ടിൽ നിന്ന് വിഭിന്നമായി ഫ്രണ്ട് കവറിന് താഴെയായി സ്വർണനിറമുള്ള ചിപ്പിന്‍റെ സിമ്പൽ പ്രിന്‍റ് ചെയ്തിട്ടുണ്ട്.
ഇമിഗ്രേഷൻ പ്രോസസുകൾ വേഗത്തിലാക്കാൻ ഇ പാസ്പോർട്ടുകൾ സഹായിക്കും. അതു മാത്രമല്ല വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനെയും തട്ടിപ്പുകളെയും ചിപ്പ് പ്രതിരോധിക്കുമെന്നാണ് കരുതുന്നത്.
ഇ-പാസ്പോർട്ട് നിർബന്ധിതമായും സ്വന്തമാക്കേണ്ടതില്ല. നിങ്ങളുടെ കൈയിലുള്ള പാസ്പോർട്ടിന്‍റെ കാലാവധി കഴിയും വരെ അതു തന്നെ ഉപയോഗിക്കാവുന്നതാണ്. ഉടൻ തന്നെ ഇ-പാസ്പോർട്ട് എടുക്കേണ്ട ആവശ്യമില്ല. കാലാവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴോ സ്വാഭാവികമായി ഇ-പാസ്പോർട്ട് ലഭിക്കുന്നതാണ്.