

ജോലി ഭിക്ഷാടനം, സ്വന്തമായി മൂന്നു വീടും മൂന്ന് ഓട്ടോറിക്ഷയും കാറും; ഇന്ദോറിലെ സമ്പന്നനായ യാചകൻ
ഇന്ദോർ: രാവിലെ മുതൽ തെരുവിൽ യാചനയാണ് ജോലി... അങ്ങനെ കിട്ടിയ പണം കൊണ്ട് സ്വന്തമാക്കിയത് മൂന്നു നിലക്കെട്ടിടം ഉൾപ്പെടെയുള്ള മൂന്നു വീടുകളും മൂന്നു ഓട്ടോറിക്ഷാകളും ഒരു കാറും...മധ്യപ്രദേശിലെ ഇന്ദോറിലുള്ള സമ്പന്നനായ യാചകൻ മൻകിലാലിന്‍റെ സമ്പാദ്യത്തിന്‍റെ വിവരങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. ഇന്ദോറിലെ തെരുവുകളിൽ നിന്ന് യാചകരെ പൂർണമായും ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി സ്ത്രീ -ശിശു സൗഹൃദവികസന ഡിപ്പാർട്മെന്‍റ് നടത്തിയ കാംപെയ്നിടെയാണ് മൻകിലാലിലെ അധികൃതർ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടു പോയത്. ഭിന്നശേഷിക്കാരനായതിനാൽ ചക്രങ്ങൾ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൾ കൊണ്ട് തള്ളിയാണ് മൻകിലാൽ സഞ്ചരിച്ചിരുന്നത്.
എന്നാൽ പുനരധിവാസകേന്ദ്രത്തിലുള്ളവരുമായി സംസാരിച്ചപ്പോഴാണ് തന്‍റെ സ്വത്തു വിവരങ്ങളെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. ഭിക്ഷ യാചിക്കാനായി തെരുവിലേക്ക് തന്‍റെ സ്വന്തം കാറിലാണ് ഇയാൾ എത്തുന്നത്. അതിനായി മാത്രം ഒരു ഡ്രൈവറെയും നിയമിച്ചിട്ടുണ്ട്. അതു മാത്രമല്ല 4-5 ലക്ഷം രൂപ ഇയാൾ പലർക്കായി കടം കൊടുത്തിട്ടുണ്ട്. ഇതിന്‍റെ പലിശയായി ദിവസവും 1000 മുതൽ 1200 രൂപ വരെ വാങ്ങാറുമുണ്ട്. യാചനയിലൂടെ 500 രൂപയോളം ദിവസവും ലഭിക്കാറുണ്ടെന്നും മൻകിലാൽ പറയുന്നു. ഇയാളുടെ സ്വത്തിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറയുന്നു.
എന്നാൽ ഈ സ്വത്തെല്ലാം അയാൾ യാചിച്ച് ഉണ്ടാക്കിയതല്ലെന്നാണ് ഭിക്ഷാടനം ഇല്ലാതാക്കാനായി പ്രവർത്തിക്കുന്ന എൻജിഒ പ്രസിഡന്‍റ് രൂപാലി ജെയിൻ പറയുന്നത്. വർഷങ്ങളോളം ഇയാൾ നിർമാണപ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും കുഷ്ഠം ബാധിച്ച് വിരലുകൾ നഷ്ടപ്പെട്ടതോടെയാണ് ജോലി ചെയ്യാൻ സാധിക്കാതെ വന്നതെന്നും രൂപാലി പറയുന്നു.
നിലവിൽ ഇന്ദോറിൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ്.