

ന്യൂഡൽഹി: ഇസ്രയേൽ എംബസിയിലെ ചെറു സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സുരക്ഷ ശക്തമാക്കി പൊലീസ്. സ്ഫോടനക്കേസിൽ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിനു തൊട്ടു മുൻപായി രണ്ടു യുവാക്കൾ എംബസിയോട് ചേർന്നുള്ള റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർക്ക് സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സ്ഫോടനത്തിനു പിന്നാലെ പ്രദേശത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ചെറു സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. എന്ന സ്ഫോടനം നടന്ന ഇടത്തിൽ നിന്ന് ഇസ്രയേലി അംബാസഡർക്കായി എഴുതിയ ഒരു പേജ് ദൈർഘ്യമുള്ള ഒരു കത്ത് കണ്ടെത്തിയിരുന്നു.
വിരലടയാളം കണ്ടെത്തുന്നതിനായി കത്ത് ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഇസ്രയേൽ- ഹമാസ് യുദ്ധത്തിനു പിന്നാലെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്കും ചുറ്റും സുരക്ഷ കർശനമാക്കിയിരുന്നു.