എസ്. സോമനാഥ്, ഐഎസ്ആർഒ ചെയർമാൻ.
എസ്. സോമനാഥ്, ഐഎസ്ആർഒ ചെയർമാൻ.

'അർബുദം ബാധിച്ചിരുന്നു, രോഗം സ്ഥിരീകരിച്ചത് ആദിത്യ വിക്ഷേപണ ദിനത്തിൽ'; വെളിപ്പെടുത്തലുമായി ഇസ്രൊ മേധാവി എസ്. സോമനാഥ്

ശസ്ത്രക്രിയയ്ക്ക് വിധേയനായതായും കീമോതെറാപ്പി ചെയ്തിരുന്നതായും സോമനാഥ് വെളിപ്പെടുത്തിയിട്ടുണ്ട്.
Published on

തിരുവനന്തപുരം: അർബുദ രോഗം ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഐഎസ്ആർഒ ചീഫ് എസ്. സോമനാഥ്. ആദിത്യ-എൽ1 വിക്ഷേപണത്തിന്‍റെ സമയത്താണ് രോഗം സ്ഥിരീകരിച്ചതെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രയാൻ-3 വിക്ഷേപണ സമയത്തു തന്നെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. എന്നാൽ അന്നൊന്നും അതു കൃത്യമായി മനസിലാക്കാനായില്ല. ആദിത്യ എൽ 1 വിക്ഷേപിക്കുന്ന ദിവസം രാവിലെ ഒരു സ്കാനിങ്ങ് നടത്തി. വയറ്റിൽ ഒരു മുഴ കണ്ടെത്തിയത് അപ്പോഴായിരുന്നു.

വിക്ഷേപണ സമയത്തു തന്നെ അസുഖത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. അതിനു ശേഷം ചെന്നൈയിൽ എത്തി ഒരിക്കൽ കൂടി സ്കാനിങ് നടത്തി. പരിശോധനകൾ നടത്തി 3 ദിവസങ്ങൾക്കുള്ളിൽ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായതായും കീമോതെറാപ്പി ചെയ്തിരുന്നതായും സോമനാഥ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ സമയത്ത് കുടുംബവുമായി അടുത്ത ബന്ധമുള്ളവരോട് മാത്രമേ അസുഖ വിവരം പങ്കു വച്ചിരുന്നുള്ളൂ. കുടുംബാംഗങ്ങൾക്ക് അതൊരു ഞെട്ടിക്കുന്ന വിവരമായിരുന്നു. എങ്കിലും പതിയെ എന്‍റെ ഭയത്തെ അതിജീവിക്കാൻ സാധിച്ചുവെന്നും സോമനാഥ്.

ഇപ്പോൾ പൂർണമായും അസുഖത്തിൽ നിന്ന് മുക്തനായി. ഇപ്പോഴും കൃത്യമായ ഇടവേളകളിൽ പരിശോധനയും സ്കാനിങ്ങും നടത്താറുണ്ട്. അസുഖം ഭേദമായതോടെ ജോലിയിൽ തിരിച്ചു പ്രവേശിച്ചു. ക്യാൻസർ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുമെന്ന സന്ദേശമാണ് തന്നിലൂടെ ലഭിച്ചതെന്നും സോമനാഥ്.

logo
Metro Vaartha
www.metrovaartha.com