മുംബൈ: ജഡ്ജിമാർ അന്തസ്സോടെ പെരുമാറണമെന്നു ബോംബെ ഹൈക്കോടതി. അവരുടെ പെരുമാറ്റം നിയമവ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട് കോടതിയിലെത്തിയതിന്‍റെ പേരിൽ തന്നെ സർവീസിൽ നിന്നു നീക്കിയതിനെതിരേ സിവിൽ ജഡ്ജി അനിരുദ്ധ പഥക്ക് (52) സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതിയുടെ പരാമർശം. ഹർജി കോടതി തള്ളി.
അനിൽ പഥക് നിരവധി തവണ മദ്യപിച്ചു കോടതിയിലെത്തിയതിന്‍റെ പേരിലായിരുന്നു മഹാരാഷ്‌ട്ര നിയമ- നീതിന്യായ വകുപ്പിന്‍റെ നടപടി. പഥക്കിനെതിരേ നന്ദുർബാർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു.
മദ്യപിച്ച് സ്വബോധത്തിലല്ലാതെ പെരുമാറുകയും കോടതിയിൽ വൈകിവരുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നടപടി നേരിടുമ്പോൾ നന്ദുർബാറിലെ ഷഹദ കോടതിയിലായിരുന്നു പഥക്.