

ഇഷ സഹു
ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. ഹൈദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവനക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന പാളിയിൽ തട്ടിയതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. സമീപവാസികൾ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പരുക്കുകളുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറയുന്നു.
മധ്യപ്രദേശ് സ്വദേശിയായ ഇഷ 11 വർഷം മുൻപാണ് വിവാഹിതയായത്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.
മൂത്ത മകൾക്ക് എട്ടു വയസാണ് പ്രായം. ഇളയ കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ ഇഷ പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും മാസങ്ങളോളമായി ഉറക്കമില്ലായിരുന്നുവെന്നും ഉത്കണ്ഠ അലട്ടിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് യുവതി കുട്ടിയുമായി താഴേക്ക് ചാടിയത്. സംഠഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും കുടുംബാഗംങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറയുന്നു.