ചെന്നൈ: തമിഴ്നാട്ടിൽ കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. രണ്ടു സ്ത്രീകളും ട്രാൻസ്ജെൻഡറുമുൾപ്പെടെയാണു മരിച്ചത്. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
പലരുടെയും നില ഗുരുതരം. മരണസംഖ്യ ഉയർന്നേക്കാം. മെഥനോൾ കലർന്ന ചാരായമാണു ദുരന്തത്തിനു കാരണമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് റിട്ട. ഹൈക്കോടതി ബി. ഗോകുൽദാസിന്‍റെ കമ്മിഷൻ അന്വേഷിക്കുമെന്നും സ്റ്റാലിൻ.
മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും. ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും 50000 രൂപ അടിയന്തര സഹായവും നൽകും. അച്ഛനമ്മമാരെ നഷ്ടമായ മൂന്ന് കുട്ടികൾ ഉൾപ്പെടെ ദുരന്തത്തിന്‍റെ ഇരകളെ പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി സന്ദർശിച്ചു. ഡിഎംകെ ഭരണത്തിൽ വിഷമദ്യ ദുരന്തം പതിവാണെന്നു പളനിസ്വാമി പറഞ്ഞു. ഡിഎംകെയും മദ്യലോബിയുമായുള്ള അനധികൃത ഇടപാടുകളാണ് ഇതിനു കാരണമെന്നും അദ്ദേഹം.