
ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തെ ആർട്ട് ഓഫ് എലിമിനേഷൻ എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കൊലപാതകത്തിൽ എട്ട് സംശയങ്ങളും കപിൽ സിബൽ ഉന്നയിച്ചു. ട്വിറ്ററിലൂടെയാണ് പ്രതികരണം.
രാത്രി പത്ത് മണിക്ക് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയതും, മെഡിക്കൽ സഹായം ഉടൻ തന്നെ ലഭ്യമാക്കാത്തതും സംശയമായി ഉന്നയിക്കുന്നു. അക്രമികളുടെ കൈവശമുണ്ടായിരുന്നതു വിലയേറിയ തോക്കുകളാണെന്നും, ആയുധം ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നുവെന്നും കപിൽ സിബൽ സൂചിപ്പിക്കുന്നു. മൂന്നു പേരും കീഴടങ്ങിയതും സംശയമായി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ആസൂത്രണം ചെയ്ത എൻകൗണ്ടറാണു നടന്നതെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നു.