ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഷാബി ഈദ് ഗാഹ് മോസ്ക് കോംപ്ലക്സിൽ സർവേ സ്റ്റേ ചെയ്തു കൊണ്ടു ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് മസ്ജിജ് മാനേജ്മെന്‍റ് ട്രസ് കമ്മിറ്റീ നൽകിയ ഹർജിയിൽ സ്റ്റേ തുടരാൻ ഉത്തരവിട്ടത്. കൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ടു നൽകിയിരിക്കുന്ന ഹർജികളെല്ലാം ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
2023 ഡിസംബർ 14 ന് അഹമ്മദാബാദ് ഹൈക്കോടതി ഈദ് ഗാഹ് കോംപ്ലക്സിൽ കോടതിയുടെ നിരീക്ഷണത്തോടെ സർവേ നടത്താൻ അനുവദിച്ചു കൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് ജനുവരി 16നാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ഹിന്ദു വിഭാഗം ക്ഷേത്രമെന്നവകാശപ്പെടുന്ന സ്ഥലത്ത് സർവേ നടത്താനായി കമ്മിഷണറെ നിയോഗിക്കാനുള്ള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതി പരിഗണിച്ച അപേക്ഷ അവ്യക്തമാണെന്നാണ് സുപ്രീം കോടതി പരാമർശിച്ചത്.
ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991ല്‍ മതപരമായ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരം സര്‍വേ നടത്താനുള്ള ഹര്‍ജി തള്ളണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നുമാണ് ഹിന്ദു വിഭാഗം സുപ്രീം കോടതിയെ അറിയിച്ചത്.