ജോലിക്ക് ഭൂമി അഴിമതി: ലാലു പ്രസാദ് യാദവ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും

തേജസ്വി യാദവിനോട് ജനുവരി 30ന് ഇഡിക്കു മുന്നിൽ ഹാജരാകാനും സമൻസ് നൽകിയിട്ടുണ്ട്.
ലാലു പ്രസാദ് യാദവ്
ലാലു പ്രസാദ് യാദവ്
Updated on

പറ്റ്ന: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും. തിങ്കളാഴ്ച 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ലാലുവിന് സമൻസ് നൽകിയിരുന്നത്. ലാലുവിനെ ചോദ്യം ചെയ്യുന്നതിനായി ഇഡി സംഘം പറ്റ്നയിൽ എത്തിയിട്ടുണ്ട്. ലാലുവിന്‍റെ മകനു മഹാസഖ്യ സർക്കാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനോട് ജനുവരി 30ന് ഇഡിക്കു മുന്നിൽ ഹാജരാകാനും സമൻസ് നൽകിയിട്ടുണ്ട്.

ജെഡി(യു) നേതാവ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതോടെ ബിഹാറിലെ ആർജെഡി- ജെഡി(യു) മഹാസഖ്യ സർക്കാർ വീണിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡിയും ലാലുവിനെ വിടാതെ പിടികൂടിയിരിക്കുന്നത്.

റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ആദ്യത്തെ ചാർജ് ഷീറ്റ് തയാറാക്കിയതിനു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്.

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നിരിക്കുന്നത്. 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി പേരെ റെയിൽവേയുടെ വിവിധ സോണുകളിലായി ഗ്രൂപ് ഡി പദവിയിലേക്ക് നിയമിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com