

ലംബോർഗിനി കേസ്: കോടീശ്വര പുത്രന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ നാലു ദിവസം, മണിക്കൂറുകൾക്കുള്ളിൽ ജാമ്യം
കാൺപുർ: ആഡംബർ കാർ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം നൽകി കാൺപുർ കോടതി. പുകയില വ്യവസായിയായ കെ.കെ. മിസ്രയുടെ മകൻ ശിവം മിശ്രയ്ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ നാലു ദിവസത്തിനു ശേഷമാണ് ശിവം മിശ്രയെ അറസ്റ്റ് ചെയതത്. റിമാൻഡിൽ നൽകണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ എല്ലാം നൽകണമെന്നും പ്രതിയോട് നിർദേശിച്ചിട്ടുണ്ട്. 20,000 രൂപയുടെ ബോണ്ട് നൽകിയാണ് ശിവം പുറത്തേക്കു വരുന്നത്. കേസിൽ അന്വേഷണം തുടരും.
ഞായറാഴ്ചയാണ് ശിവം ഓടിച്ചിരുന്ന ലംബോർഗിനി ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. ആറു പേർക്ക് അപകടത്തിൽ പരുക്കേറ്റു. നിരവധി ഇരുചക്ര വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ശിവത്തിന്‍റെ പേരില്ലാതിരുന്നത് വിവാദമായി മാറിയിരുന്നു. അതിനു ശേമാണ് ശിവം മിശ്രയുടെ പേരിൽ കേസെടുത്തത്. പത്തു കോടി രൂപ വില വരുന്ന ലംബോർഗിനിയാണ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്.