ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുണ്ട്.
Leander Paes joins BJP

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

Updated on

ന്യൂഡൽഹി: മുൻ ഇന്ത്യൻ ടെന്നിസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണു പേസ് ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുണ്ട്.

ജനിച്ചതും വളർന്നതും ഗോവയിലാണെങ്കിലും ലിയാൻഡറിന്‍റെ അമ്മയും മുൻ ദേശീയ ബാസ്കറ്റ് ബോൾ ക്യാപ്റ്റനുമായ ജെന്നിഫർ പേസിന്‍റെ നാട് പശ്ചിമ ബംഗാളാണ്. ബംഗാളി സാഹിത്യകാരൻ മൈക്കൽ മധുസൂദൻ ദത്തയുടെ പേരക്കുട്ടിയാണു ജെന്നിഫർ. മുൻ ഹോക്കിതാരം വേസ് പേസാണ് ലിയാൻഡറിന്‍റ അച്ഛൻ.

2021ൽ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലിയാൻഡർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ആദ്യമായി ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂലിനു വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

ബിജെപി പുറത്തുനിന്നുള്ളവരെ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്നാണ് ലിയാൻഡറിന്‍റെ പാർട്ടി പ്രവേശനത്തെക്കുറിച്ചു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം. സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും വിദ്യാഭ്യാസം, യുവത്വം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു വേദി നൽകിയതിന് ബിജെപി നേതൃത്വത്തോട് ലിയാണ്ടർ പേസ് നന്ദി പറഞ്ഞു.

ഏഴ് തവണ ഒളിംപിക്സിൽ പങ്കെടുത്തിട്ടുള്ള പേസ്, 1996ലെ അറ്റ്ലാന്‍റ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. എട്ട് പ്രാവശ്യം ഡബിൾസ് ഗ്രാൻഡ്സ്ലാമും പത്ത് തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. അർജുന, പദ്മശ്രീ, പദ്മഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം പേസിനെ ആദരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com