

ഭക്ഷണത്തിൽ നിന്ന് പല്ലിയെ കിട്ടിയെന്ന് വിദ്യാർഥികൾ; ക്യാപ്സിക്കമെന്ന് പറഞ്ഞ് കഴിച്ചു കാണിച്ച് കാന്‍റീൻ ജീവനക്കാർ |വിഡിയോ
ഭോപ്പാൽ: ഭക്ഷണത്തിൽ നിന്ന് പല്ലിയെ കിട്ടിയെന്ന് പരാതി പറഞ്ഞ വിദ്യാർഥിയെ അമ്പരപ്പിച്ച് കാന്‍റീൻ ജിവനക്കാരന്‍റെ പ്രവർത്തി. വിദ്യാർഥിക്ക് കിട്ടിയത് ക്യാപ്സിക്കമാണ് എന്ന് പറഞ്ഞ് കാന്‍റീൻ ജീവനക്കാരൻ കഴിച്ചു കാണിക്കുകയായിരുന്നു. ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയത്തിലാണ് സംഭവമുണ്ടായത്. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മാർച്ച് 18 ന് കാമ്പസ് ക്യാന്‍റീനിൽ നിന്ന് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചത്ത പല്ലിക്ക് സമാനമായ ഒരു വസ്തു പച്ചക്കറിയിൽ നിന്ന് ലഭിക്കുന്നത്. ഉടനെ തന്നെ വിദ്യാർഥി ഇതേക്കുറിച്ച് കാന്‍റീനിലെ ജീവനക്കാരനെ അറിയിച്ചു. എന്നാൽ അത് ക്യാപ്സിക്കമാണ് എന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് അത് എടുത്ത് അയാൾ കഴിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തി. തുടർന്ന് അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും യൂണിവേഴ്സിറ്റി ഡയറക്‌ടർ സുധീർ ബധോറിയ പറഞ്ഞു. എന്നാൽ ഭക്ഷണത്തിൽ നിന്ന് കിട്ടിയത് പല്ലിയല്ലെന്നും ക്യാപിസിക്കമാണെന്നുമുള്ള ജീവനക്കാരന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാന്‍റീൻ ഓപ്പറേറ്റർ.