

ഗ്യാസ് ബുക്കിങ്ങിന് നിയന്ത്രണം; 21 ദിവസത്തിൽ ഒരു സിലിണ്ടർ മാത്രം
കോൽക്കത്ത: എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷം മാത്രമേ വീണ്ടും സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം നിലവിൽ വന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ഇന്ധനക്ഷാമത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായതിനാൽ എൽപിജി ബുക്കിങ്ങിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. അതോടെയാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഗ്യാസ് ബുക്കിങ്ങിൽ അസാധാരണമായ വർധനവാണുണ്ടായത്. അത്തരം നീക്കങ്ങൾ എൽപിജി വിതരണത്തിന്‍റെ താളം തെറ്റിക്കുമെന്ന് ഓൾ ഇന്ത്യ ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് സുകോമൽ സെൻ പറയുന്നു.
നിലവിൽ രാജ്യത്ത് പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് ക്ഷാമമില്ലെന്ന് ഓയിൽ കമ്പനികൾ ഉറപ്പു നൽകുന്നു.