ന്യൂഡൽഹി: കങ്കണ റണാവത്ത് അടക്കം നിരവധി താരങ്ങളാണ് ഇത്തവണം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ഇതിൽ പലരും വിജയം നുണയുമ്പോൾ പരാജയത്തിലേക്ക് കൂപ്പു കുത്തുകയാണ് ചിലർ. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കങ്കണ റണാവത്ത് 75,000 ത്തിൽ അധികം വോട്ടുകളോടെയാണ് മുന്നേറുന്നത്. കോൺഗ്രസിന്‍റെ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ ബഹുദൂരം പിന്നിലാക്കിയത്.
അതേ സമയം രാമായണം ഷോയിലൂടെ ശ്രദ്ധേയനായ നടൻ അരുൺ ഗോവിൽ പരാജയത്തിലേക്കുള്ള പാതയിലാണ്. മീററ്റിൽ നിന്ന് മത്സരിച്ച താരം 20,000 വോട്ടുകൾക്കു പുറകിലാണ്. സമാജ്‌വാദി പാർട്ടി സുനിത വർമയാണ് മുന്നേറുന്നത്.
മൂന്നാമതും ജനവിധി തേടുന്ന ബോളിവുഡ് താരം ഹേമ മാലിനി മഥുരയിൽ രണ്ട് ലക്ഷത്തിൽ അധികം വോട്ടുകളോടെ മുന്നേറുകയാണ്. കോൺഗ്രസ് സ്ഥാനാർഥി മുകേഷ് ധാങ്കറിനെയാണ് ഹേമമാലിനി പിന്നിലാക്കിയിരിക്കുന്നത്.
കേരളത്തിലെ തൃശൂർ മണ്ഡലത്തിൽ ഇരുമുന്നണികളെയും തകർത്ത് എൻഡിഎ സ്ഥാനാർഥിയുടെ സിനിമാ താരവുമായ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു. 73,000 വോട്ടിനാണ് വിജയം. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്ന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിച്ച ശത്രുഘ്നൻ സിൻഹ 47000 വോട്ടുകളോടെ മുന്നേറുകയാണ്.