

താലി ഊരിവയ്ക്കുന്നത് ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിവാഹ മോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ശേഷം താലി ഊരി മാറ്റുന്നത് ഭർത്താവിനോടുള്ള ഉയർന്ന രീതിയിലുള്ള മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥന് അനുകൂലമായി വിധി പറഞ്ഞ കോടതി വിവാഹ മോചനത്തിനും അനുമതി നൽകി. 49 വർഷം നീണ്ട ദാമ്പ്തിക ബന്ധം പിരിയാനാണ് കോടതി അനുമതി നൽകിയത്.
വിവാഹിതരായി ആദ്യ കാലം മുതൽ തന്നെ ഇവർക്കിടയിൽ ഭിന്നതകൾ നിലനിന്നിരുന്നു. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സൈനിക മേലുദ്യോഗസ്ഥന് നിരന്തരം പരാതി നൽകിയിരുന്നു. ഇത് ഹർജിക്കാരന്‍റെ അഭിമാനത്തെ ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, താലി ഊരിമാറ്റിയതും കഴിഞ്ഞ 30 വർഷത്തോളമായി ഇവർ പിരിഞ്ഞു കഴിയുന്നതും ഭാര്യ ക്രിസ്തു മതം സ്വീകരിച്ചു എന്നതും കോടതി പരിഗണിച്ചു.
കേസിലെ ഏറ്റവും പ്രധാനപ്പെട്ടകാര്യമായി കോടതി പരിഗണിച്ചത് ഭാര്യ താലി ഊരിമാറ്റിയതാണ്. ഹിന്ദു ആചാരപ്രകാരം വിവാഹിതയായ ഒരു സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കെ താലി ഊരിമാറ്റാറില്ല. ദാമ്പത്യ ജീവിതത്തിന്‍റെ തുടർച്ചയായ താലി നീക്കം ചെയ്യുന്നത് ഭർത്താവിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും കടുത്ത മാനസിക പീഡനവുമാണെന്ന് കോടതി വ്യക്തമാക്കി.