

മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ച: മൂന്ന് പേർ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം ഏഴായി
representative image- Ai
മുംബൈ: മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷയുടെ ചോദ‍്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ എണ്ണം 7 ആയി.
സംസ്ഥാന സർക്കാർ നിയമിച്ച പ്രത‍്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സോനു സിങ്, മിഥുൻ സിങ്, കപിൽ ധാഹിയ എന്നിവരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹി, ആഗ്ര, ബിഹാർ, ഹരിയാന എന്നിവിടങ്ങളിലേക്ക് ഈ റാക്കറ്റ് വ‍്യാപിച്ചിട്ടുണ്ടെന്ന് എസ്ഐടി വ‍്യക്തമാക്കി. കേസിലെ മുഖ‍്യസൂത്രധാരനായ വിജേന്ദ്ര ഗുപ്തയുടെ ഭാര‍്യ സുമൻ കുമാരിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിജേന്ദ്ര ഗുപ്തയെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളെയും കണ്ടെത്തുന്നതിനായി എസ്ഐടി വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഉന്നത ഉദ‍്യോഗസ്ഥർ അറിയിച്ചു.
ചോദ‍്യ പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 27ന് നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. രാജ‍്യത്ത് 6 ലക്ഷം ഉദ‍്യോഗാർഥികളെയാണ് ടെറ്റ് ചോദ്യപേപ്പർ ചോർച്ച ബാധിച്ചത്.