

അനിൽ മേനോൻ
വാഷിങ്ടൺ: കേരളത്തിൽ വേരുകളുള്ള നാസയിലെ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ എട്ടു മാസം നീളുന്ന ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി ജൂലൈ 14ന് യാത്ര തിരിക്കും. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്29 എന്ന ബഹിരാകാശ പേടകത്തിലാണ് യാത്ര. മറ്റു രണ്ടു ബഹിരാകാശ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിൽ മേനോനൊപ്പം ഉണ്ടാവും.
യുഎസിലെ മിനിയാപൊളിസിൽ ജനിച്ചു വളർന്ന അനിൽ മേനോൻ എമർജൻസി മെഡിസിൻ ഫിസിഷ്യൻ, മെക്കാനിക്കൽ എൻജിനീയർ, യുഎസ് വ്യോമസേനയിൽ കേണൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിൽ ബിരുദവും മെഡിക്കൽ ബിരുദവും നേടിയിരുന്നു.
യുഎസിലേക്ക് കുടിയേറിയ പാലക്കാട് സ്വദേശി ശങ്കരൻ മേനോൻന്‍റെയും യുക്രൈയൻ സ്വദേശിനിയായ ലിസ സമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ. സ്പേസ് എക്സിൽ എൻജിനീയറായ അന്നയാണ് ഭാര്യ.