

ഡൽഹിയിൽ നടന്ന ജെൻ സി പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം; കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: വായു മലിനീകരണത്തിനെതിരേ ഡൽഹിയിൽ നടന്ന ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയെ അനുകൂലിച്ചുള്ള മുദ്രാവാക്യമാണ് ഉയർന്നത്. മുദ്രാവാക്യം വിളിച്ചവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർ പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ചതായും വിവരമുണ്ട്.
ഡൽഹി ഇന്ത്യാ ഗേറ്റിന് മുന്നിൽ അനുവാദമില്ലാതെ മണിക്കുറോളം പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രതിഷേധക്കാർ അക്രമാസക്തമാവുകയായിരുന്നു. നാലോളം പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.
വനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി പോരാട്ടം തുടരും എന്നെഴുതിയ പോസ്റ്റർ പിടിച്ചുകൊണ്ട് എത്തിയവരാണ് ‘മദ്‌വി ഹിദ്മ അമർ രഹേ’ (മദ്‌വി ഹിദ്മ മരിക്കുന്നില്ല) എന്ന മുദ്രാവാക്യം ഉയർത്തിയത്.സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡറായ മദ്‌വി ഹിദ്മ നവംബർ 18ന് ആന്ധ്ര പ്രദേശിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.