
file
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനെതിരേ വീണ്ടും ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരം നൽകേണ്ടവർ തന്നെ തെളിവുകൾ നശിപ്പിക്കുകയാണെന്നാണ് രാഹുലിന്‍റെ ആരോപണം. തെരഞ്ഞെടുപ്പു കഴിഞ്ഞ് 45 ദിവസം പൂർത്തിയാകുമ്പോൾ തെരഞ്ഞെടുപ്പു നടപടികളുമായി ബന്ധപ്പെട്ട സിസിടിവി വിഡിയോ ഫൂട്ടേജ് മായ്ച്ചു കളയണമെന്ന കമ്മിഷന്‍റെ നിർദേശമാണ് ആരോപണത്തിന് പിന്നിൽ. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മെഷീൻ റീഡബിൾ ഫോർമാറ്റിൽ നൽകാൻ സാധിക്കില്ലെന്നാണ് മറുപടി. സിസിടിവി ഫൂട്ടേജുകൾ നിയമം മാറ്റി ഒളിപ്പിച്ചിരിക്കുകയാണ്. ഇലക്ഷൻ ഫോട്ടോകളും വിഡിയോകളും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിനകം ഡിലീറ്റ് ചെയ്യും. ഒരു വർഷം സമയം പോലും നൽകില്ല. ഉത്തരം നൽകേണ്ടവർ തന്നെ തെളിവുകൾ നശിപ്പിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരിക്കുന്നത്.
മാച്ച് പറഞ്ഞുറപ്പിച്ചിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്. മുൻകൂട്ടി പറഞ്ഞുറപ്പിച്ച തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വിഷം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി വോട്ടർമാരുടെ പട്ടിക, ഇലക്ഷൻ ഡേറ്റ, വിഡിയോ ഫൂട്ടേജ് എന്നിവ ആവശ്യപ്പെട്ടത്.
എന്നാൽ തെരഞ്ഞെടുപ്പു ഫലം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ വിധിയെ ചോദ്യം ചെയ്ത് ആരും കോടതിയെ സമീപിച്ചില്ലെങ്കിൽ സിസിടിവി വിഡിയോ ഫൂട്ടേജുകൾ മായ്ച്ചു കളയാനാണ് തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.