സാരിയുടുത്ത് 'ഗർബ' കളിക്കുന്ന ആണുങ്ങൾ; 200 വർഷം പഴക്കമുള്ള ശാപത്തിന്‍റെ കഥ|Video
സാരിയുടുത്ത് 'ഗർബ' കളിക്കുന്ന ആണുങ്ങൾ; 200 വർഷം പഴക്കമുള്ള ശാപത്തിന്‍റെ കഥ|Video
അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങൾക്കിടെ സാരിയുടുത്ത് ഗർബ കളിക്കുന്ന ആണുങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെറുമൊരു രസത്തിനല്ല, 200 വർഷം പഴക്കമുള്ളൊരു ശാപത്തിൽ നിന്ന് മോചനം കിട്ടാനായാണ് അഹമ്മദാബാദിൽ ആണുങ്ങൾ സാരിയുടുത്ത് ഗർബയാടുന്നത്. ദുർഗാഷ്ടമി രാത്രിയിലാണ് ബാരറ്റ് സമുദായത്തിൽ പെട്ട ആണുങ്ങൾ പെൺവേഷത്തിൽ ഗർബ കളിക്കുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപ് സാദുബെൻ എന്നൊരു സ്ത്രീയെ അന്നത്തെ മുഗൾ പ്രഭുക്കന്മാരിൽ ഒരാൾ മോശമായി സമീപിച്ചു. അന്ന് ബാരറ്റ് സമുദായത്തിൽ പെട്ട പുരുഷന്മാരോട് അവർ സഹായം അഭ്യർഥിച്ചുവെങ്കിലും ആരും സഹായിച്ചില്ല. തത്ഫലമായി സാദു ബെനിന് അവരുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. രോഷാകുലയായ സാദുബെൻ സഹായം നൽകാത്തവരുടെ തലമുറകളെല്ലാം ഭീരുക്കളായിപ്പോകട്ടെ എന്ന് ശപിച്ച ശേഷം സതി അനുഷ്ഠിച്ചുവെന്നാണ് വിശ്വാസം.
അന്ന് ചെയ്ത് തെറ്റിന് പ്രായശ്ചിത്തമെന്ന നിലയിലും സാദു ബെന്നിന് ആദരവ് അർപ്പിച്ചു കൊണ്ടുമാണ് ഇന്നും ബാരറ്റ് സമുദായത്തിലെ പുരുഷന്മാർ പെൺ വേഷത്തിൽ നൃത്തം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് പുരുഷന്മാരുടെ ഗർബയ്ക്ക് കിട്ടുന്നത്.