ഇന്ത്യയിൽ കൊടുംചൂടും അസാധാരണ മൺസൂണും; ഭൂമി എൽ നിനോ പ്രതിഭാസത്തിലേക്കു കടക്കുമെന്ന് വിദഗ്ധർ

ഭൂമി സമീപ ദശകങ്ങളിൽ കണ്ടതിൽ ഏറ്റവും തീവ്രമായ എൽ നിനോ പ്രതിഭാസത്തിലേക്കു കടക്കുകയാണെന്നു കാലാവസ്ഥാ വിദഗ്ധർ
meterological agency predict el nino

ഇന്ത്യയിൽ കൊടുംചൂടും അസാധാരണ മൺസൂണും; ഭൂമി എൽ നിനോ പ്രതിഭാസത്തിലേക്കു കടക്കുന്നുവെന്ന് വിദഗ്ധർ

Updated on

ന്യൂഡൽഹി: ഭൂമി സമീപ ദശകങ്ങളിൽ കണ്ടതിൽ ഏറ്റവും തീവ്രമായ എൽ നിനോ പ്രതിഭാസത്തിലേക്കു കടക്കുകയാണെന്നു കാലാവസ്ഥാ വിദഗ്ധർ. ഈ വർഷം പകുതിയോടെയാകും ഇതു രൂപപ്പെടുക. ആഗോള തലത്തിൽ കാലാവസ്ഥാ രീതികളെ മാറ്റിമറിക്കുന്ന ഈ പ്രതിഭാസം ഇന്ത്യയിൽ കൊടുംചൂടും അസാധാരണ മൺസൂണും സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.

വരാനിരിക്കുന്നതു സൂപ്പർ എൽനിനോ എന്നാണ് യൂറോപ്യൻ സെന്‍റർ ഫൊർ മീഡിയം റെയ്ഞ്ച് വെതർ ഫോർകാസ്റ്റ് നൽകുന്ന പുതിയ വിവരങ്ങൾ. സമുദ്രത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ഇതുസംബന്ധിച്ച സൂചകങ്ങൾ ജൂണിൽ സംയോജിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

മധ്യ, പൂർവ പസഫിക്കിൽ സമുദ്രോപരിതല താപനില പതിവിലും ഉയരുന്നതു മൂലമുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. സാധാരണ ഗതിയിൽ, ഉഷ്ണക്കാറ്റുകൾ പസഫിക് സമുദ്രത്തിലെ ചൂടുവെള്ളത്തെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും തള്ളിവിടുന്നു; ഈ സമയത്ത് തെക്കേ അമെരിക്കയുടെ തീരങ്ങളിൽ തണുത്ത വെള്ളം മുകളിലേക്ക് ഉയരും. എന്നാൽ എൽ നിനോ പ്രതിഭാസമുണ്ടാകുമ്പോൾ ഈ കാറ്റുകൾ ദുർബലമാകും.

ഇതുമൂലം ചൂടുവെള്ളം പസഫിക് സമുദ്രത്തിലുടനീളം കിഴക്ക് ഭാഗത്തേക്ക് വ്യാപിക്കും. ഇത് ആഗോള അന്തരീക്ഷ വായുവിന്‍റെ ഗതികളിൽ വലിയ മാറ്റമാണുണ്ടാക്കുന്നത്. ചൂടുള്ള സമുദ്രജലം വായു മുകളിലേക്ക് ഉയരാനും മധ്യ, പൂർവ പസഫിക്കിൽ കനത്ത മഴ പെയ്യാനും ഇടയാക്കും. ഇതേസമയം ഇന്ത്യൻ സമുദ്രത്തിലും ആഫ്രിക്കയുടെ ഭാഗങ്ങളിലും വായു ചുരുങ്ങുകയും മഴ കുറയുകയും ചൂട് കൂടുകയും ചെയ്യും.

ഇന്ത്യയിൽ എൽ നിനോ പ്രതിഭാസം ചൂടും ദുർബലമായ മൺസൂൺ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. കരയിലെയും കടലിലെയും താപവ്യതിയാനമാണ് ഇന്ത്യയിൽ വേനലും മഴയും നിശ്ചയിക്കുന്നത്. എൽ നിനോ വർഷങ്ങളിൽ അന്തരീക്ഷ വായുവിന്‍റെ ചലനം ദുർബലമാകുന്നതിലൂടെ മൺസൂണിനും ശക്തികുറയും. ശക്തമായ എൽ നിനോ രൂപപ്പെടുകയാണെങ്കിൽ, അത് ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്ണതരംഗ സാധ്യത വർധിപ്പിക്കും. കാലവർഷം കുറയുന്നതിലേക്കും ഇതു നയിക്കുമെന്നാണ് ആശങ്ക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com