

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
File photo
ന്യൂഡൽഹി, ദുബായ്: പശ്ചിമേഷ്യയിൽ സൈനിക പിന്മാറ്റത്തെയും സമാധാന പുനഃസ്ഥാപനത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ തുറക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച മോദി ഇവിടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്‍റെ വിവരങ്ങൾ പങ്കുവയ്ക്കാൻ ട്രംപ് വിളിച്ചപ്പോഴാണു മോദി ഇന്ത്യയുടെ നിലപാട് അറിയിച്ചത്. യുഎസ് പ്രസിഡന്‍റ് വിളിച്ച വിവരം മോദി തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ നിരന്തരം ബന്ധം പുലർത്താമെന്ന് ഇരുവരും തീരുമാനിച്ചതായും മോദി പറഞ്ഞു.
സുപ്രധാനമായ കപ്പൽപ്പാതയിലെ ഗതാഗതം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചു ദിവസം ഇളവ് നൽകിയതിനു പിന്നാലെയാണ് ട്രംപ്, മോദിയെ വിളിച്ചത്. ഈ ദിവസങ്ങളിൽ ഇറാന്‍റെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നാണ് ട്രംപിന്‍റെ വാഗ്ദാനം.
അതിനിടെ, യുദ്ധത്തെച്ചൊല്ലി യുഎസിലും ഭിന്നത രൂക്ഷമാകുന്നതായാണു സൂചന. പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്താണ് യുദ്ധത്തിലേക്ക് യുഎസിനെ എത്തിച്ചതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്കു മുന്നിൽ ട്രംപ് തുറന്നടിച്ചു. പെന്‍റഗമിൽ ഹെഗ്സെത്തിനെ അരികിലിരുത്തി നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അവർ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ആക്രമണം നടത്തണമെന്നാണു ഹെഗ്സെത്ത് പറഞ്ഞതെന്നും ട്രംപ്.
സമാധാനശ്രമങ്ങൾ അണിയറയിൽ തുടരുമ്പോഴും സൈനികമായ പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട് ഇറാൻ. കൊല്ലപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയുടെ പിൻഗാമിയായി മുഹമ്മദ് ബഗേർ സോൽഗദറിനെ തെരഞ്ഞെടുത്തു.
ഇന്ധന പ്രതിസന്ധി: ഏഴ് ഉന്നതാധികാര സംഘങ്ങൾക്ക് ചുമതല
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ഇന്ധനം, വിതരണ ശൃംഖല, വളം തുടങ്ങി വിവിധ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധികൾ നേരിടാൻ ഏഴ് ഉന്നതാധികാര സംഘങ്ങളെ നിയോഗിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം ആഗോള തലത്തിൽ ഗൗരവമേറിയ ഊർജ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം. രാജ്യസഭയിൽ പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
പ്രതിസന്ധി മുതലാക്കാൻ ശ്രമിക്കുന്ന പൂഴ്ത്തിവയ്പ്പുകാരെയും കരിഞ്ചന്തക്കാരെയും സൂക്ഷിക്കണമെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇന്ധന മേഖലയിലെ അടിയന്തര, മധ്യ- ദീർഘകാല പ്രത്യാഘാതങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്. ഇതിനകം മന്ത്രാലയങ്ങളുടെ സംഘങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. കൊവിഡ് 19 കാലത്ത് രൂപീകരിച്ചതുപോലെ ഉന്നതാധികാര സംഘങ്ങളെയും നിയോഗിച്ചെന്നും പ്രധാനമന്ത്രി. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് ആരുടെയും അനുമതി ആവശ്യമില്ലെന്നു സർക്കാർ പിന്നീടു വ്യക്തമാക്കി.