

മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയത് വിരമിക്കൽ പ്രഖ്യാപിക്കാനെന്ന് സഞ്ജയ് റാവുത്ത്; തള്ളി ഫഡ്നാവിസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന(ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റാവുത്തിന്‍റെ പ്രസ്താവന തള്ളി. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ പിന്തുടർച്ചക്കാരെക്കുറിച്ച് സംസാരിക്കുന്ന പാരമ്പര്യമല്ല തങ്ങൾക്കെന്നും ഇത്തരം ചർച്ചയുടെ സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് പൂർത്തിയാകും. വിരമിക്കലിനെക്കുറിച്ച് സംസാരിക്കാനായാണ് അദ്ദേഹം ആർഎസ്എസ് ആസ്ഥാനത്തെത്തിയത്. മോദിയുടെ പിൻഗാമി മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നും അത് ആർഎസ്എസ് തീരുമാനിക്കുമെന്നുമാണ് റാവുത്ത് പറഞ്ഞത്. സംഘപരിവാർ രാജ്യത്തിന്‍റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് മനസിലാക്കുന്നതെന്നും മോദിയുടെ സമയം അവസാനിച്ചിരിക്കുന്നു എന്നും റാവുത്ത് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് പ്രസ്താവനകളെയെല്ലാം ഫഡ്നാവിസ് റാവുത്തിനെ പൂർണമായും തള്ളിയത്. അദ്ദേഹത്തിന്‍റെ പിൻഗാമിയെ തെരയേണ്ട കാര്യമില്ല. അദ്ദേഹം നേതാവായി തുടരും. പിതാവ് ജീവിച്ചിരിക്കുമ്പോൾ പിന്തുടർച്ചക്കാരനെ കുറിച്ച് സംസാരിക്കുന്നത് മുഗൾ പാരമ്പര്യമാണ്. 2029ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് നാം വീണ്ടും കാണുമെന്നും ഫഡ്നാവിസ് പറഞ്ഞു.