

മോഡിഫിക്കേഷൻ പണിയായി; 4,800 വാഹനങ്ങൾക്കെതിരേ നടപടിയുമായി രാജസ്ഥാൻ
ജയ്പുർ: വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയതിന്‍റെ പേരിൽ 4800 വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച് രാജസ്ഥാൻ പൊലീസ്. വിൻഡോയിൽ കറുത്ത സ്ക്രീൻ ഒട്ടിച്ചതു മുതൽ അംഗീകൃതമല്ലാത്ത രീതിയിൽ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചവരും സൈറണുകളും ബീക്കണുകളും പിടിപ്പിച്ചവരുമെല്ലാം ഇത്തവണ പൊലീസിൽ പിടിയിലാകും.
ജൂൺ 1 മുതൽ 30 വരെ നടത്തുന്ന പ്രത്യേക ട്രാഫിക് എൻഫോഴ്സ്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായാണ് പൊലീസ് നടപടികൾ കടുപ്പിക്കുന്നത്. ഡ്രൈവിന്‍റെ ആദ്യ ദിവസം തന്നെ 4869 വാഹനങ്ങളിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയതായി കണ്ടെത്തിയെന്ന് എഡിജിപി ബി.എൽ. മീണ പറയുന്നു.
2246 വാഹനങ്ങളും വിൻഡോയിൽ കറുത്ത സ്ക്രീൻ ഒട്ടിച്ചതിന്‍റെ പേരിലാണ് നടപടി നേരിടുന്നത്. 1372 വാഹനങ്ങളിൽ അംഗീകൃതമായ രീതിയിൽ അല്ല നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചിരിക്കുന്നത്. 313 വാഹനങ്ങളിൽ അംഗീകൃതമല്ലാത്ത വാക്കുകളും പ്രതിബിംബങ്ങളും പതിപ്പിച്ചിട്ടുണ്ട്.
ചുവപ്പ്-നീല ബീക്കണുകൾ, ഫ്ലാഷുകൾ, എയർഹോൺ എന്നിവ ഘടിപ്പിച്ച വാഹനങ്ങളെയും പിടി കൂടിയിട്ടുണ്ട്.