

പൊലീസ് പരിശീലനത്തിൽ ഭഗവദ് ഗീതയും വേണം; പുതിയ നീക്കവുമായി മധ്യപ്രദേശ്
ഭോപ്പാൽ: പൊലീസ് പരിശീലന ക്യാംപിൽ ഭഗവത് ഗീത സെഷനുകൾ വേണമെന്ന നിർദേശവുമായി മധ്യപ്രദേശ്. മധ്യപ്രദേശ് പൊലീസ് അഡീഷണൽ ഡയറക്റ്റർ ജനറൽ രാജാ ബാബു സിങ്ങിന്‍റേതാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ എട്ട് പരിശീലന കേന്ദ്രങ്ങളിലായി സ്ത്രീകളും പുരുഷന്മാരും അടക്കം 4000 പേർക്കാണ് ഇപ്പോൾ പരിശീലനം നേടുന്നത്. ജൂലൈയിൽ ആരംഭിച്ച പരിശീലനം ഒമ്പത് മാസമാണ് നീണ്ടു നിൽക്കുന്നത്. പരിശീലനത്തിന്‍റെ തുടക്കത്തിൽ തന്നെ രാമചരിത മാനസ് ചൊല്ലണമെന്ന സിങ്ങിന്‍റെ നിർദേശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ക്യാപിലുള്ളവർക്ക് അച്ചടക്കം ഉണ്ടാകാൻ രാമചരിതമാനസം സഹായിക്കുമെന്നായിരുന്നു സിങ്ങിന്‍റെ വാദം. അതിനു പിന്നാലെയാണ് ഭഗവദ് ഗീത സെഷനുകൾ വേണമെന്നും നിർദേശിച്ചിരിക്കുന്നത്. ദിവസവും ഭഗവദ് ഗീതയുടെ ഒരു അധ്യായമെങ്കിലും വായിക്കുന്നത് ട്രെയിനികൾക്ക് ധർമവും നീതിയും ഉറപ്പാക്കുന്ന മികച്ച ജീവിതം പ്രദാനം ചെയ്യുമെന്നാണ് എഡിജിപി പരിശീലന കേന്ദ്രങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്.
2019ൽ ഗ്വാളിയോർ റേഞ്ച് പൊലീസ് മേധാവിയായിരിക്കേ തടവുപുള്ളികൾക്ക് അടക്കം ഭഗവദ് ഗീത വിതരണം ചെയ്യാനും രാജാ ബാബു സിങ് ശ്രമിച്ചിരുന്നു.