

പ്രതീക് യാദവും അപർണ ബിഷ്ട് യാദവും
ലക്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്‍റെ മകൻ പ്രതീക് യാദവ് വിവാഹമോചിതനാകുന്നു. ഭാര്യയും ബിജെപി നേതാവുമായ അപർണ ബിഷ്ട് യാദവിനെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതീക് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. അപർണ നിലവിൽ ഉത്തർപ്രദേശ് വനിതാ കമ്മിഷൻ വൈസ് പ്രസിഡന്‍റാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ദീർഘമായ കുറിപ്പിലൂടെയാണ് പ്രതീക് അപർണയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പറ്റാവുന്നത്ര വേഗത്തിൽ ഈ സ്വാർഥയായ സ്ത്രീയിൽ നിന്ന് വിവാഹം മോചനം നേടാൻ ഒരുങ്ങുകയാണ് ഞാൻ. അവളെന്‍റെ കുടുംബ ബന്ധങ്ങൾ തകർത്തു. പ്രശസ്തയാകാനും മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും വേണ്ടിയാണ് അവളെല്ലാം ചെയ്തത്. ഇപ്പോൾ ഞാൻ വളരെ മോചമായ മാനസിക നിലയിലാണ്. എന്നാൽ അവൾ അതിനെയൊന്നും കാര്യമാക്കുന്നേയില്ല. ഇത്രയും മോശമായൊരു വ്യക്തിയെ ഞാനെന്‍റെ ജീവിതത്തിൽ കണ്ടിട്ടില്ല. അവളെ വിവാഹം കഴിച്ചത് എന്‍റെ നിർഭാഗ്യമാണ് എന്നാണ് പ്രതീക് കുറിച്ചിരിക്കുന്നത്.
മുലായത്തിന്‍റെയും രണ്ടാം ഭാര്യ സാധ്ന യാദവിന്‍റെയും മകനാണ് പ്രതീക് യാദവ്. മുലായത്തിന്‍റെ ആദ്യവിവാഹത്തിലെ മകൻ അഖിലേഷ് യാദവാണ് ഇപ്പോൾ പാർട്ടിയുടെ തലപ്പത്ത്. 2017ൽ അപർണ യാദവ് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് പി ടിക്കറ്റിൽ കാന്‍റ് സീറ്റിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2022 മാർച്ചിൽ അവർ ബിജെപിയിൽ ചേർന്നു. ഇപ്പോൾ പരസ്യമായി തന്നെ അപർണ ബിജെപിയുടെ പ്രചാരണങ്ങളിൽ സജീവമാണ്.