

ജിമ്മുകളിൽ പരിശോധന കർശനമാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മിഷൻ
representative image
ന്യൂഡൽഹി: ജിമ്മുകളുടെയും ഫിറ്റ്നസ് സെന്‍ററുകളുടെയും മറവിൽ സ്ത്രീകളെ ചൂക്ഷണം ചെയ്യുന്നുവെന്നും മതപരിവർതനത്തിന് നിർബന്ധിക്കുന്നുവെന്നും ആരോപിക്കുന്ന പരാതികളിൽ നടപടിയെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മിഷൻ നോട്ടീസയച്ചു.
ഫിറ്റ്നസ് സെന്‍ററുകൾ ക്രിമിനൽ ശൃംഖലകളായി മാറുന്നത് തടയാൻ ദേശീയതലത്തിൽ മാർഗനിർദേശങ്ങൾ വേണമെന്നാണ് കമ്മിഷന്‍റെ ആവശ്യം. നിലവിൽ ജിമ്മുകൾക്ക് ലൈസൻസ് നൽകുന്ന രീതി, രജിസ്ട്രേഷൻ നിയമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ളവിശദമായ റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർ സമർപ്പിക്കണം.
ജിമ്മുകൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ, ലൈസൻസിങ് വിവരങ്ങൾ എന്നിവ നൽകണമെന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയോടും കമ്മീഷൻ വ്യക്തമാക്കി. ജിമ്മുകളുടെ പ്രവർത്തനത്തിന് ദേശീയതലത്തിൽ നിലവിലുള്ള പോളിസികൾ വ്യക്തമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
യുപിയിലെ മിൻസാപുരിലെ ഒരു ജിമ്മിൽ വൻ ചൂഷണം നടക്കുന്നുവെന്നാണ് ലഭിച്ച പരാതി. അമ്പതിലധികം യുവതികൾ ഇവിടെ ചൂഷണത്തിന് ഇരയായതായാണ് വിവരം.
റാക്കറ്റിന്‍റെ പ്രവർത്തനങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് പങ്കുണ്ടെന്നത് അതീവ ഗൗരവകരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു.