മിനിക്കോയ്: ലക്ഷദ്വീപിലെ മിനിക്കോയിയിൽ ഇന്ത്യയുടെ നാവികത്താവളം "ഐഎൻഎസ് ജടായു' പ്രവർത്തനം തുടങ്ങി. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറാണ് തന്ത്രപ്രധാനമായ നാവികത്താവളം സേനയ്ക്കു സമർപ്പിച്ചത്. മാലദ്വീപും ഇന്ത്യയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് പുതിയ സേനാ താവളം. ലക്ഷദ്വീപ് സമൂഹത്തിൽ മാലദ്വീപിനോട് ഏറ്റവും അടുത്തുള്ള ദ്വീപാണ് മിനിക്കോയ്.
ഇന്നലെ രാവിലെ 11.30നു നടന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. ഉന്നത നാവികോദ്യോഗസ്ഥരും വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും സാക്ഷ്യം വഹിച്ചു. കമാൻഡന്‍റ് വ്രത് ബഘേലിന്‍റെ കീഴിലാകും ഐഎൻഎസ് ജടായു.
രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ ആദ്യം തടയാൻ ശ്രമിച്ചത് ജടായു ആയിരുന്നെന്ന് അഡ്മിറൽ ഹരികുമാർ പറഞ്ഞു. ആദ്യം പ്രതികരിച്ചത് ജടായു ആണ്. അതുകൊണ്ടാണ് ഈ നാവികത്താവളത്തിനും അതേ പേര് നൽകിയത്. പടിഞ്ഞാറൻ അറബിക്കടലിൽ നിന്നുണ്ടാകുന്ന ഏത് ഭീഷണിയെയും ആദ്യം പ്രതിരോധിക്കുകയും മുന്നറിയിപ്പ് നൽകുകയും ജടായുവിന്‍റെ ദൗത്യമായിരിക്കും.
ആൻഡമാനിലെ ഐഎൻഎസ് ബാസും മിനിക്കോയിയിലെ ഐഎൻഎസ് ജടായുവും കിഴക്കും പടിഞ്ഞാറുമായി ഇന്ത്യൻ മുനമ്പിനെ സംരക്ഷിക്കുമെന്നും അദ്ദേഹം. ലക്ഷദ്വീപിലെ കവരത്തിയിൽ നിലവിൽ ഐഎൻഎസ് ദ്വീപ്‌രക്ഷക് എന്ന പേരിൽ ഇന്ത്യൻ നാവികസേനയ്ക്ക് താവളമുണ്ട്.
തീരസംരക്ഷണ സേനയ്ക്കു കൂടി ഉപയോഗിക്കാനാകും വിധമാണ് ഐഎന്‍എസ് ജടായു സജ്ജമാക്കിയിട്ടുള്ളത്.