"വീണ്ടും എഴുതാൻ എനിക്ക് ധൈര്യമില്ല": നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 19കാരി ജീവനൊടുക്കി

പരീക്ഷ റദ്ദാക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു
neet exam cancellation, 19 years old died
Representative image
Updated on

ഭോപ്പാൽ: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനോന്ത് 19 വയസുകാരി ജീവനൊടുക്കി. മധ്യപ്രദേശ് മൗഗഞ്ച് സ്വദേശിയായ ആകാംക്ഷ ചതുർവേദിയാണ് മരിച്ചത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ആകാംക്ഷയുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.

പരീക്ഷയിൽ 650 മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പെൺകുട്ടി. പരീക്ഷ റദ്ദാക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കർഷക കുടുംബത്തിൽ നിന്നുള്ള കുട്ടിയായിരുന്നു ആകാംക്ഷ. മകളെ ഡോക്‌ടറാക്കണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. തുച്ഛമായ വരുമാനമുണ്ടായിരുന്ന കുടുംബം കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷം രൂപ വായ്പ എടുത്താണ് നാഗ്പൂരിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചിരുന്നത്. ഇത്തവണ മെഡിക്കൽ കോളെജിൽ മകൾക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

താൻ കാരണം കുടുംബം നശിച്ചെന്നും ഇനി നന്നായി പരീക്ഷ എഴുതാൻ പറ്റുമെന്ന് തനിക്ക് ഉറപ്പില്ലെന്നുമാണ് ആകാംക്ഷ ആത്മഹത്യ കുറിപ്പിൽ കുറിച്ചിരിക്കുന്നത്. അമ്മേ, അച്ഛാ.. നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷ എഴുതിയാൽ എനിക്ക് നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’’- എന്നാണ് ആത്മഹത്യ കുറിപ്പിൽ ആകാംക്ഷ കുറിച്ചത്.

മേയ് 3ന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com