

പ്രദീപ് മേഘ്‌വാൾ
ജയ്പൂർ: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 22കാരൻ ജീവനൊടുക്കി. രാജസ്ഥാൻ സ്വദേശിയായ പ്രദീപ് മേഘ്‌വാൾ ആണ് മരിച്ചത്. നീറ്റ് റദ്ദാക്കിയെന്ന ഗവൺമെന്‍റ് പ്രഖ്യാപനം വന്ന ദിവസമാണ് യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഢുൻജ്ഹുനു ജില്ലയിലെ ജൽധാരി നഗറിലെ വാടക വീട്ടിൽ സഹോദരിമാർക്കൊപ്പമാണ് പ്രദീപ് കഴിഞ്ഞിരുന്നത്. മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിലായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദീപും ഒരു സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു സഹോദരി കോച്ചിങ് ക്ലാസിന് പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ബാത്ത്റൂമിൽ കയറിയ സമയത്ത് പ്രദീപ് മുറിയിൽ കയറി സഹോദരിയുടെ ഷോളിൽ കെട്ടിത്തൂങ്ങുകയായിരുന്നു. സഹോദരി തന്നെയാണ് പ്രദീപിന്‍റെ മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.
ഇത്തവണ പരീക്ഷ എഴുതിയതിനു പിന്നാലെ നല്ല മാർക്കുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദീപ് എന്നാണ് പിതാവ് രാജേഷ് കുമാർ മേഘ്‌വാല പറയുന്നത്. 720 ൽ 650 മാർക്ക് ലഭിക്കുമെന്ന് പ്രദീപ് കരുതിയിരുന്നത്. പരീക്ഷാപേപ്പർ ചോർന്നെന്ന വാർത്ത വന്നതു മുതൽ പ്രദീപ് ആശങ്കയിലായിരുന്നെന്നും കുടുംബം പറയുന്നത്. ദിവസജോലിക്കാരനായ രാജേഷ് കുമാർ ഭൂമി വിറ്റാണ് മകനെ പഠിപ്പിച്ചിരുന്നത്. പ്രദീപിന്‍റെ പഠനത്തിനായ് 8- 11 ലക്ഷം രൂപയാണ് ചെലവാക്കിയത്.