

സോനം വാങ്ചുക്ക്, അഭിജീത്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്ദിറിൽ കോക്‌റോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം 15ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യസ്ഥിതി വഷളാകുകയാണെന്നും അദ്ദേഹത്തിന്‍റെ ശരീര ഭാരം ഇതിനോടകം തന്നെ 5 കിലോയോളം കുറഞ്ഞുവെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.
കേന്ദ്ര വിദ‍്യാഭാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര നാൾ കാത്തിരിക്കുമെന്നും 20 കുട്ടികൾ ജീവനൊടുക്കിയിട്ടും അദ്ദേഹത്തെ പുറത്താക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. ധർമേന്ദ്ര പ്രധാൻ മോദിക്ക് ഇത്ര പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്. അഭിജീത് ചോദിച്ചു.
സോനം വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി കേന്ദ്ര സർക്കാർ ആയിരിക്കുമെന്നും ധർമേന്ദ്ര പ്രധാനെതിരേ നടപടിയെടുക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. കഴിഞ്ഞ ദിവസം തന്‍റെ എക്സ് പോസ്റ്റിൽ ഒരു ആക്ഷേപഹാസ‍്യ കാർട്ടൂൺ അഭിജീത് പങ്കുവച്ചിരുന്നു.
ധർമേന്ദ്ര പ്രധാൻ ഗോ ബാക്ക് എന്ന അടിക്കുറിപ്പോടെ, പരീക്ഷാ പേപ്പർ കഴിക്കാൻ ശ്രമിക്കുന്ന ഒരാളെ പാറ്റകൾ തടഞ്ഞു നിർത്തുന്നതായിരുന്നു കാർടൂണിന്‍റെ ഉള്ളടക്കം. സിജെപിയുടെ പ്രതിഷേധത്തിന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഎം നേതാവ് ബൃന്ദ കാരാട്ട്, അടക്കമുള്ള നേതാക്കൾ പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഓൾ ഇന്ത‍്യ സ്റ്റുഡന്‍റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് 6 വിദ‍്യാർഥികൾ ജന്തർ മന്ദിറിൽ നിരാഹാര സമരവും നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 20നാണ് സിജെപി പ്രതിഷേധത്തിന് തുടക്കമിട്ടത്.