ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ്

ബിജെപി ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയാണെന്നു കോൺഗ്രസ്
ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ് | Nehru attempted babri masjid rebuild

രാജ്നാഥ് സിങ്

File photo

Updated on

ഗാന്ധിനഗര്‍: സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് ബാബ്‌റി മസ്ജിദ് പുനർനിർമിക്കാൻ മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു താത്പര്യപ്പെട്ടിരുന്നെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സർദാർ വല്ലഭ് ഭായി പട്ടേൽ എതിർത്തതിനാലാണ് അതു നടക്കാതിരുന്നത്. പട്ടേലിന്‍റെ മരണശേഷം അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ സാധാരണക്കാര്‍ പണം സമാഹരിച്ചിരുന്നു. എന്നാൽ, ആ പണം റോഡുകൾക്കും കിണറുകൾക്കും വേണ്ടി ചെലവഴിക്കാൻ നെഹ്റു നിർദേശിച്ചെന്നും രാജ്നാഥ് സിങ്.

പട്ടേലിന്‍റെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വഡോദരയിലെ സാധ്‌ലി ഗ്രാമത്തില്‍ സംഘടിപ്പിച്ച ഏകതാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്ന വിഷയം നെഹ്‌റു ഉന്നയിച്ചപ്പോള്‍, ക്ഷേത്രത്തിന്‍റെ കാര്യം വ്യത്യസ്തമാണെന്നും കാരണം അതിന്‍റെ നവീകരണത്തിന് ആവശ്യമായ 30 ലക്ഷം രൂപ സാധാരണക്കാര്‍ സംഭാവന ചെയ്തതാണെന്നും പട്ടേല്‍ വിശദീകരിച്ചുവെന്നും രാജ്‌നാഥ് പറഞ്ഞു.

എന്നാൽ, പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം രംഗത്തെത്തി. ബിജെപി ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയാണെന്നു കോൺഗ്രസ്. യഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ബിജെപിയുടെ ശ്രമമെന്നു പ്രിയങ്ക ഗാന്ധി വാദ്‌ര എംപി പറഞ്ഞു. ബിജെപി സ്വന്തം താത്പര്യത്തിനനുസരിച്ച് ചരിത്രം വളച്ചൊടിക്കുകയാണെന്നു മനീഷ് തിവാരി കുറ്റപ്പെടുത്തി. ഈ ചരിത്രമൊക്കെ എവിടെ നിന്നു കിട്ടിയെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പരിഹസിച്ചു. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും രാജ്നാഥിനെതിരേ രംഗത്തെത്തി.

logo
Metro Vaartha
www.metrovaartha.com