
സുപ്രീംകോടതി
ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പാക്കുമെന്ന് സുവിശേഷകൻ കെ.എ. പോൾ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കെ.എ. പോൾ ഇക്കാര‍്യം വ‍്യക്തമാക്കിയത്.
നിമിഷപ്രിയക്കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ‍്യമങ്ങളെ വിലക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു കെ.എ. പോൾ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിലെത്തിയതെന്നാണ് കെ.എ. പോൾ പറയുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി വ‍്യക്തമാക്കി.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി വ‍്യാജപണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കെ.എ. പോളിനെതിരേ നിമിഷപ്രിയ ആക്ഷൻ കമ്മിറ്റി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി 8 കോടി രൂപ നൽകണമെന്ന് കെ.എ. പോൾ സമൂഹമാധ‍്യമമായ എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഇത് വ‍്യാജമാണെന്ന് വിദേശകാര‍്യമന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു നിമിഷപ്രിയ ആക്ഷൻ കമ്മിറ്റി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.