ന്യൂഡൽഹി: നികുതി കുടിശിക സംബന്ധിച്ച് ആദായ നികുതി (ഐടി) വകുപ്പ് നൽകിയ നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തത്കാലം നടപടിയില്ലെന്ന് ഐടി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. 3500 കോടിയുടെ നികുതി കുടിശിക അടയ്ക്കാനാണ് ഐടി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നത്. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ നടപടികളുണ്ടാകില്ലെന്ന് ഐടി വകുപ്പിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്. ഇതേത്തുടർന്ന് ഹർജി ജൂലൈ 24ലേക്കു മാറ്റി. ""കോണ്‍ഗ്രസ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണ്.
തെരഞ്ഞെടുപ്പാണ് വരുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ അവര്‍ക്കെതിരേ നിര്‍ബന്ധിത നടപടികള്‍ ഒന്നും സ്വീകരിക്കില്ല''- തുഷാര്‍ മേഹ്ത്ത പറഞ്ഞു.
ഐടി വകുപ്പിന്‍റെ തീരുമാനം ഉദാരമെന്നു വിശേഷിപ്പിച്ച കോൺഗ്രസിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കഴിഞ്ഞ മാസവും വിവിധ വർഷങ്ങളിലുമായി നൽകിയ നോട്ടീസുകളിലാകെ 3567 കോടിയാണ് അടയ്ക്കാൻ നിർദേശിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി.
135 കോടിയുടെ ആസ്തികൾ അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.